Saturday, October 1, 2016

ഭക്തിരസത്തിന്റെ സ്വരഗംഗകൾ



ദേവീ സ്മരണയുടെ മറ്റൊരു നവരാത്രിക്കാലത്തെ നാം വരവേൽക്കുകയാണ്. നവരാത്രികളിൽ ഭാരതമെമ്പാടും ജഗദീശശ്വരിയെ വിഭിന്ന ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്നു. ഈശ്വരനെ സ്ത്രീരൂപത്തിൽ ആരാധിക്കുന്നു എന്ന് മാത്രമല്ല; കുമാരീ പൂജ, സുവാസിനീ പൂജ തുടങ്ങിയ ചടങ്ങുകളിലൂടെ സ്ത്രീകളെ മുഴുവൻ ആ ജഗദീശ്വരിയുടെ അംശമായി കണ്ട് ആദരിക്കുന്നുവെന്നതും നവരാത്രിയുടെ പ്രത്യേകതയാണ്. 
സ്ത്രൈണ-പൗരുഷങ്ങളെ പരസ്പരപൂരകങ്ങളായാണ് ഭാരതീയ സംസ്കൃതി എന്നും കണ്ടുവന്നിട്ടുള്ളത്. അധിനിവേശങ്ങൾ അടക്കമുള്ള ബാഹ്യവും ആന്തരികവുമായ കാരണങ്ങൾ ആ നിലപാടിന് പലപ്പോഴും മങ്ങലേൽപ്പിച്ചു എന്നതു വസ്തുതയാണ്. 
എന്നിരുന്നാലും അത്തരം അപഭ്രംശങ്ങളെ തിരുത്തി സമാജത്തിനു നേർവഴികാണിക്കുവാൻ നമ്മുടെ സംസ്കൃതിയിൽ നിന്നു തന്നെ മഹാത്മാക്കളും-പരിഷ്കർത്താക്കളും ഉയർന്നു വന്നിട്ടുണ്ട്. 

മധ്യകാലഘട്ടത്തിൽ നിരവധി അനാചാരങ്ങളും അബദ്ധധാരണകളും സമാജത്തെ ഗ്രസിച്ചപ്പോൾ ഭക്തിയുടെയും, സമത്വത്തിൻറെയും ഉദാത്തമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭക്തി പ്രസ്ഥാനങ്ങളുമായി നിരവധി ആചാര്യന്മാർ ആവിർഭാവം ചെയ്തു. 
അവരുടെ ഭക്തിരസം നിറഞ്ഞ കവിതകളും, കീർത്തനങ്ങളും ആർഷഹൃദയത്തെ തൊട്ടുണർത്തി. ജാതി-ദേശം-പ്രായം-ലിംഗം തുടങ്ങി സകല വൈരുദ്ധ്യങ്ങളെയും അതിക്രമിച്ച്  നിരവധി ആചാര്യന്മാർ ഭാരതമെമ്പാടും പിറവികൊണ്ടു.  ഭക്തിപ്രസ്ഥാനങ്ങൾ ഉദാത്തതമായ സ്ത്രീശക്തിയുടെ വിളംബരം കൂടിയായിരുന്നു, കർണാടകത്തിലെ അക്ക മഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ, രാജസ്ഥാനത്തിലെ മീരാബായ്, മഹാരാഷ്ട്രയിലെ ജനാബായ്, കാശ്മീരത്തിലെ ലല്ലേശ്വരി തുടങ്ങിയവർ ഭക്തിയുടെ സന്ദേശം സമൂഹത്തിനു നൽകി.

അക്ക മഹാദേവി

മൈസൂരിലെ ഉടുനുടി എന്ന ഗ്രാമത്തിലാണ് അക്ക ജനിച്ചത്. ബാല്യത്തിലെ ശിവ പ്രേമോന്മത്തയായിരുന്ന  അക്ക പിന്നീട് 'അക്ക മഹാദേവി' എന്നറിയപ്പെട്ടു. അവളുടെ വിസമ്മതം കണക്കിലെടുക്കാതെ രാജാവുമായി നടത്തിയ വിവാഹവും, പിന്നീട് ഭർത്താവിൻറെ  പ്രലോഭനങ്ങളും ഭീഷണികളുമൊന്നും അക്കയുടെ ഭക്തിയെ ഇളക്കിയില്ല. തന്റെ നാഥനായി 'ചെന്നമല്ലികാർജ്ജുനനെ'* സങ്കൽപ്പിച്ച അക്ക എല്ലാവിധ ലൗകികസുഖഭോഗങ്ങളും പരിത്യജിച്ചു. ശിവഗീതികൾ പാടി ശ്രീ ശൈലത്തിലെത്തി ഘോരതപസ്സിലാണ്ടു. ശിവദർശനം നേടിയ അക്ക ലോകകല്യാണാർത്ഥം ആത്മീയപ്രവർത്തനങ്ങളിൽ മുഴുകി. ലോകരെ ശിവഭക്തിയിലേയ്ക്ക് നയിച്ചു. എല്ലാത്തരം വിവേചനങ്ങൾക്കും ഉപരിയാണ് ഈശ്വരൻ എന്ന സത്യം അക്കയുടെ കവിതകളിൽ നിറഞ്ഞു നിന്നു. ഇവിടെ ശിവൻമാത്രമേ ഉള്ളൂ എന്ന പ്രൗഢ ദർശനം അക്ക തൻറെ കവിതകളിലൂടെ സരളമായി സംവദിച്ചു. ഒടുവിൽ ശ്രീ ശൈലഗിരിയുടെ മുകളിൽ ശിവധ്യാന നിരതയായി സമാധിയിലാണ്ടു. അക്കയുടെ കവിതകൾ സമൂഹത്തിലെ നിഷേധാത്മകമായ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. പുരുഷകേന്ദ്രീകൃതമാകണം സ്ത്രീ ജീവിതമെന്ന മധ്യകാലസാമൂഹ്യ ബോധത്തെ  അക്ക തച്ചുടച്ചു
നൈമിഷികമായ ഐന്ദ്രിയ സുഖങ്ങൾക്ക് വേണ്ടി അലയുന്ന മനുഷ്യമനസ്സിനെ കണക്കറ്റു പരിഹസിച്ചും  ഈശ്വരലാഭം അല്ലാതെ മറ്റൊന്നു കൊണ്ടും ശാശ്വത തൃപ്തിയുണ്ടാകുകയില്ലെന്ന് ഉപദേശിച്ചും അക്കയുടെ കവിതകൾ ഔപനിഷദമായ ജ്ഞാനത്തെ സാധാരണക്കാർക്ക് പകർന്നു നൽകി.

ആണ്ടാൾ

തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂരിലെ കോതൈ എന്ന പെൺകുട്ടി വിഷ്ണുഭക്തിയുടെ പര്യായമായിരുന്നു. കോതയുടെ പിതാവ് വിഷ്ണുസിദ്ധൻ  ശ്രീവില്ലിപുത്തൂരിലെ  വടപത്രശായി ക്ഷേത്രത്തിലേ വിഗ്രഹത്തിൽ ചാർത്താൻ സ്ഥിരമായി പൂമാലകൾ സമർപ്പിക്കുമായിരുന്നു. തന്റെ പ്രിയതമനായി ഭഗവാനെ സ്വയം വരിച്ച കൊത,  സ്വയം ചാർത്തി നോക്കിയതിനു ശേഷമായിരുന്നു മാലകൾ  പിതാവിന് നൽകിയിരുന്നത്. ഇതറിയാതെ വിഷ്ണുസിദ്ധൻ സമർപ്പിച്ച പൂമാലയിൽ ഒരിയ്ക്കൽ ഒരു മുടിയിരിക്കുന്നത് ക്ഷേത്രപുരോഹിതന്റെ കണ്ണിൽപ്പെട്ടു. അശുദ്ധമായ മാല ഭഗവാന് നൽകിയതിൽ പുരോഹിതനും, വിഷ്ണുസിദ്ധനും വളരെയധികം ദുഖിച്ചു. എന്നാൽ കോതൈ അണിഞ്ഞ മാല തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് ഭവാൻറെ മറുപടിയുണ്ടായി. അങ്ങനെ ഭഗവാനെ ഭക്തിയാൽ കീഴ്പ്പെടുത്തിയ കൊതയെ ജനങ്ങൾ 'ആണ്ടാൾ' എന്ന് വിളിച്ചു. നാച്ചിയാർ തിരുമൊഴി, തിരുപ്പാവൈ.എന്നെ കൃതികളിലൂടെ കൃഷ്ണഭക്തിയുടെ പ്രചാരം ചെയ്ത ആണ്ടാൾ ഒടുവിൽ ശ്രീരംഗനാഥക്ഷേത്രത്തിലെ വിഗ്രഹത്തിൽ വിലയം ചെയ്തു. ആണ്ടാളെ വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിലെ പന്ത്രണ്ട് ആഴ്വാക്കന്മാരിൽ ഒരാളായികരുതി ആദരിയ്ക്കുന്നു 

ജനാബായി

മഹാരാഷ്ട്രയിൽ കീഴ്ജാതിയായ കരുതപ്പെട്ടിരുന്ന ഒരു സമൂഹത്തിലാണ് ജനാബായി ജനിച്ചത്. മാതാവിന്റെ മരണത്തോടെ പിതാവിനോടൊപ്പം പണ്ഡർപ്പൂരിലെത്തിയ ജനാബായി അവിടെവച്ച് വിഠല ഭഗവാനെ** സ്തുതിച്ച് നിരവധി 'അഭംഗുകൾ' എഴുതി. പരമപ്രേമത്തിൽ തൻറെ ദൈനം ദിന കൃത്യങ്ങളിലെല്ലാം ഭഗവദ് സാന്നിദ്ധ്യം അനുഭവിച്ച് കൃതാർത്ഥയായ ജനാബായ്, വിവേചനങ്ങളെയെല്ലാം മറികടന്ന് ഭഗവദ്ഭക്തിയിൽ ഒന്നായി തീരാൻ സമൂഹത്തിന് പ്രചോദനമായി മാറി.







മീരാബായ്
സ്ത്രീകൾക്ക് ഒട്ടനവധി പരിമിതികൾ സമൂഹം കൽപ്പിച്ചു നൽകിയിരുന്ന കാലഘട്ടത്തിൽ രാജസ്ഥാനിലെ  രജപുത്ര കുടുംബത്തിലാണ് മീരാബായ് ജനിച്ചത്. ചെറുപ്പം മുതൽ ശ്രീകൃഷ്ണപ്രേമത്തിൽ സ്വയം സമർപ്പിച്ച മീരയെ മേവാറിലെ രാജകുമാരന്‍ ഭോജ് രാജ് വിവാഹം കഴിച്ചു. തൻറെ ഹൃസ്വകാല ദാമ്പത്യത്തിലും പിന്നീട് അകാല വൈധവ്യത്തിലും മീര കൃഷ്ണഭക്തിയിൽ നിന്നും അൽപവും വ്യതിചലിച്ചില്ല. ദില്ലി സുൽത്താനത്ത്മായുള്ള യുദ്ധത്തിൽ ഭർത്താവും, ബാബർ പടയോട്ടത്തിനോടുള്ള ചെറുത്ത് നിൽപ്പിൽ പിതാവും ഭർതൃപിതാവും കൊല്ലപ്പെട്ടു. പിന്നീട്  അധികാരത്തിലേറിയ ഭര്‍തൃസഹോദരന്‍ വിക്രം സിംഗിനും  അനുചരന്മാർക്കും മീരയുടെ കൃഷ്ണഭക്തി അംഗീകരിയ്ക്കാൻ സാധിച്ചില്ല. മീരയുടെ സത്സംഗവും, പ്രേമ ഭക്തിയും, നിസ്സീമമായ കരുണയും കുലത്തിനു മുഴുവൻ അപമാനം വരുത്തിവയ്ക്കുമെന്ന് അവർ ചിന്തിച്ചു. പല രീതികളിൽ മീരയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അത്തരം ശ്രമങ്ങളെയൊക്കെ അതിജീവിച്ച മീരാബായ് കൃഷ്ണപ്രേമോന്മത്തയായി കൊട്ടാരവും, മണിമന്ദിരങ്ങളും ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി. ആ പ്രേമഭക്തിയുടെ നാദധാര കൃഷ്ണപ്രേമത്തിന്റെ അലയൊലിതന്നെ സമൂഹത്തിലെമ്പാടും സൃഷ്ടിച്ചു. സ്വന്തം നാട്ടിലും  കണ്ണന്റെ കാലടിപതിഞ്ഞ വൃന്ദാവനത്തിലുമൊക്കെ മീരാബായ് സഞ്ചരിച്ചു. സ്ത്രീകൾക്കിതൊക്കെ സാധ്യമാണോ എന്ന് ചോദിച്ചവരോട് താനറിയുന്ന ഒരേയൊരു പുരുഷൻ പരമാത്മാവ് മാത്രമാണെന്ന് മീര മറുപടി പറഞ്ഞു. ഒടുവിൽ ആ നാദധാര ദ്വാരകയിൽ ഭഗവദ് വിഗ്രഹത്തിൽ ലയിച്ച് ചേർന്നു.

ലല്ലേശ്വരി

കാശ്മീരദേശത്ത് ജീവിച്ച ഒരു മഹായോഗിനിയായിരുന്നു ലല്ലേശ്വരി. ശ്രീനഗറിനോട് ചേർന്നുള്ള പ്രദേശത്ത് ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് ലല്ലേശ്വരി ജനിച്ചത് 12വയസ്സിൽ വിവാഹിതയായെങ്കിലും, വിരക്തയായിരുന്ന ലല്ല തന്റെ ലൗകിക ജീവിതം അവസാനിപ്പിക്കുകയും  ശ്രീകണ്ഠ സിദ്ധനിൽ നിന്നും ദീക്ഷിതയാകുകയും ചെയ്തു. ശൈവസിദ്ധാന്ത തത്വങ്ങളെ 'വചനുകൾ' എന്ന കവിതകളായി അവതരിപ്പിച്ചു. ലാലേശ്വരിയുടെ ജീവിതവും, കവിതകളും ജാതി-മത സങ്കുചിതത്വങ്ങളെ മറികടന്ന് ആദ്ധ്യാത്മികതയുടേയു വെളിച്ചത്തെ സമൂഹത്തിൽ എത്തിച്ചു.

ഭക്തിരസത്തിന്റെ മാധുര്യത്തോടെ,  ആത്മീയമൂല്യങ്ങളെ സമൂഹത്തിലാകെ പുനരുദ്ധരിക്കുകയായിരുന്നു ഇവരെല്ലാവരും. ഒരേ സമയം നിർമ്മലമായ ഭക്തിയുടെയും, അലംഘനീയമായ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായവർ. ഈശ്വരന് വേണ്ടി കണ്ണീരൊഴുക്കുമ്പോഴും ഭൗതികമായ എല്ലാ വെല്ലുവിളികളെയും പുഞ്ചിരിയോടെ നേരിട്ടവർ, സമൂഹം അടിച്ചേൽപ്പിച്ച എല്ലാ പരിമിതികളെയും തകർത്തെറിഞ്ഞുകൊണ്ട് അതെ സമൂഹത്തിനു മുഴുവൻ വെളിച്ചത്തെ കാണിച്ചവർ. നവരാത്രിയുടെ ധന്യവേളയിൽ ആദരവോടെ അവരെ നമുക്ക് സ്മരിയ്ക്കാം.. 

വന്ദേ മാതരം.

*ചെന്നമല്ലികാർജ്ജുനൻ - ശ്രീ ശൈലത്തിലെ ശിവൻ
** വിഠൽ ഭഗവാൻ -പണ്ഡർപ്പൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ 

മാതൃവാണി 2016 ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ച ലേഖനം