Saturday, October 1, 2016

ഭക്തിരസത്തിന്റെ സ്വരഗംഗകൾ



ദേവീ സ്മരണയുടെ മറ്റൊരു നവരാത്രിക്കാലത്തെ നാം വരവേൽക്കുകയാണ്. നവരാത്രികളിൽ ഭാരതമെമ്പാടും ജഗദീശശ്വരിയെ വിഭിന്ന ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്നു. ഈശ്വരനെ സ്ത്രീരൂപത്തിൽ ആരാധിക്കുന്നു എന്ന് മാത്രമല്ല; കുമാരീ പൂജ, സുവാസിനീ പൂജ തുടങ്ങിയ ചടങ്ങുകളിലൂടെ സ്ത്രീകളെ മുഴുവൻ ആ ജഗദീശ്വരിയുടെ അംശമായി കണ്ട് ആദരിക്കുന്നുവെന്നതും നവരാത്രിയുടെ പ്രത്യേകതയാണ്. 
സ്ത്രൈണ-പൗരുഷങ്ങളെ പരസ്പരപൂരകങ്ങളായാണ് ഭാരതീയ സംസ്കൃതി എന്നും കണ്ടുവന്നിട്ടുള്ളത്. അധിനിവേശങ്ങൾ അടക്കമുള്ള ബാഹ്യവും ആന്തരികവുമായ കാരണങ്ങൾ ആ നിലപാടിന് പലപ്പോഴും മങ്ങലേൽപ്പിച്ചു എന്നതു വസ്തുതയാണ്. 
എന്നിരുന്നാലും അത്തരം അപഭ്രംശങ്ങളെ തിരുത്തി സമാജത്തിനു നേർവഴികാണിക്കുവാൻ നമ്മുടെ സംസ്കൃതിയിൽ നിന്നു തന്നെ മഹാത്മാക്കളും-പരിഷ്കർത്താക്കളും ഉയർന്നു വന്നിട്ടുണ്ട്. 

മധ്യകാലഘട്ടത്തിൽ നിരവധി അനാചാരങ്ങളും അബദ്ധധാരണകളും സമാജത്തെ ഗ്രസിച്ചപ്പോൾ ഭക്തിയുടെയും, സമത്വത്തിൻറെയും ഉദാത്തമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭക്തി പ്രസ്ഥാനങ്ങളുമായി നിരവധി ആചാര്യന്മാർ ആവിർഭാവം ചെയ്തു. 
അവരുടെ ഭക്തിരസം നിറഞ്ഞ കവിതകളും, കീർത്തനങ്ങളും ആർഷഹൃദയത്തെ തൊട്ടുണർത്തി. ജാതി-ദേശം-പ്രായം-ലിംഗം തുടങ്ങി സകല വൈരുദ്ധ്യങ്ങളെയും അതിക്രമിച്ച്  നിരവധി ആചാര്യന്മാർ ഭാരതമെമ്പാടും പിറവികൊണ്ടു.  ഭക്തിപ്രസ്ഥാനങ്ങൾ ഉദാത്തതമായ സ്ത്രീശക്തിയുടെ വിളംബരം കൂടിയായിരുന്നു, കർണാടകത്തിലെ അക്ക മഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ, രാജസ്ഥാനത്തിലെ മീരാബായ്, മഹാരാഷ്ട്രയിലെ ജനാബായ്, കാശ്മീരത്തിലെ ലല്ലേശ്വരി തുടങ്ങിയവർ ഭക്തിയുടെ സന്ദേശം സമൂഹത്തിനു നൽകി.

അക്ക മഹാദേവി

മൈസൂരിലെ ഉടുനുടി എന്ന ഗ്രാമത്തിലാണ് അക്ക ജനിച്ചത്. ബാല്യത്തിലെ ശിവ പ്രേമോന്മത്തയായിരുന്ന  അക്ക പിന്നീട് 'അക്ക മഹാദേവി' എന്നറിയപ്പെട്ടു. അവളുടെ വിസമ്മതം കണക്കിലെടുക്കാതെ രാജാവുമായി നടത്തിയ വിവാഹവും, പിന്നീട് ഭർത്താവിൻറെ  പ്രലോഭനങ്ങളും ഭീഷണികളുമൊന്നും അക്കയുടെ ഭക്തിയെ ഇളക്കിയില്ല. തന്റെ നാഥനായി 'ചെന്നമല്ലികാർജ്ജുനനെ'* സങ്കൽപ്പിച്ച അക്ക എല്ലാവിധ ലൗകികസുഖഭോഗങ്ങളും പരിത്യജിച്ചു. ശിവഗീതികൾ പാടി ശ്രീ ശൈലത്തിലെത്തി ഘോരതപസ്സിലാണ്ടു. ശിവദർശനം നേടിയ അക്ക ലോകകല്യാണാർത്ഥം ആത്മീയപ്രവർത്തനങ്ങളിൽ മുഴുകി. ലോകരെ ശിവഭക്തിയിലേയ്ക്ക് നയിച്ചു. എല്ലാത്തരം വിവേചനങ്ങൾക്കും ഉപരിയാണ് ഈശ്വരൻ എന്ന സത്യം അക്കയുടെ കവിതകളിൽ നിറഞ്ഞു നിന്നു. ഇവിടെ ശിവൻമാത്രമേ ഉള്ളൂ എന്ന പ്രൗഢ ദർശനം അക്ക തൻറെ കവിതകളിലൂടെ സരളമായി സംവദിച്ചു. ഒടുവിൽ ശ്രീ ശൈലഗിരിയുടെ മുകളിൽ ശിവധ്യാന നിരതയായി സമാധിയിലാണ്ടു. അക്കയുടെ കവിതകൾ സമൂഹത്തിലെ നിഷേധാത്മകമായ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. പുരുഷകേന്ദ്രീകൃതമാകണം സ്ത്രീ ജീവിതമെന്ന മധ്യകാലസാമൂഹ്യ ബോധത്തെ  അക്ക തച്ചുടച്ചു
നൈമിഷികമായ ഐന്ദ്രിയ സുഖങ്ങൾക്ക് വേണ്ടി അലയുന്ന മനുഷ്യമനസ്സിനെ കണക്കറ്റു പരിഹസിച്ചും  ഈശ്വരലാഭം അല്ലാതെ മറ്റൊന്നു കൊണ്ടും ശാശ്വത തൃപ്തിയുണ്ടാകുകയില്ലെന്ന് ഉപദേശിച്ചും അക്കയുടെ കവിതകൾ ഔപനിഷദമായ ജ്ഞാനത്തെ സാധാരണക്കാർക്ക് പകർന്നു നൽകി.

ആണ്ടാൾ

തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂരിലെ കോതൈ എന്ന പെൺകുട്ടി വിഷ്ണുഭക്തിയുടെ പര്യായമായിരുന്നു. കോതയുടെ പിതാവ് വിഷ്ണുസിദ്ധൻ  ശ്രീവില്ലിപുത്തൂരിലെ  വടപത്രശായി ക്ഷേത്രത്തിലേ വിഗ്രഹത്തിൽ ചാർത്താൻ സ്ഥിരമായി പൂമാലകൾ സമർപ്പിക്കുമായിരുന്നു. തന്റെ പ്രിയതമനായി ഭഗവാനെ സ്വയം വരിച്ച കൊത,  സ്വയം ചാർത്തി നോക്കിയതിനു ശേഷമായിരുന്നു മാലകൾ  പിതാവിന് നൽകിയിരുന്നത്. ഇതറിയാതെ വിഷ്ണുസിദ്ധൻ സമർപ്പിച്ച പൂമാലയിൽ ഒരിയ്ക്കൽ ഒരു മുടിയിരിക്കുന്നത് ക്ഷേത്രപുരോഹിതന്റെ കണ്ണിൽപ്പെട്ടു. അശുദ്ധമായ മാല ഭഗവാന് നൽകിയതിൽ പുരോഹിതനും, വിഷ്ണുസിദ്ധനും വളരെയധികം ദുഖിച്ചു. എന്നാൽ കോതൈ അണിഞ്ഞ മാല തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് ഭവാൻറെ മറുപടിയുണ്ടായി. അങ്ങനെ ഭഗവാനെ ഭക്തിയാൽ കീഴ്പ്പെടുത്തിയ കൊതയെ ജനങ്ങൾ 'ആണ്ടാൾ' എന്ന് വിളിച്ചു. നാച്ചിയാർ തിരുമൊഴി, തിരുപ്പാവൈ.എന്നെ കൃതികളിലൂടെ കൃഷ്ണഭക്തിയുടെ പ്രചാരം ചെയ്ത ആണ്ടാൾ ഒടുവിൽ ശ്രീരംഗനാഥക്ഷേത്രത്തിലെ വിഗ്രഹത്തിൽ വിലയം ചെയ്തു. ആണ്ടാളെ വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിലെ പന്ത്രണ്ട് ആഴ്വാക്കന്മാരിൽ ഒരാളായികരുതി ആദരിയ്ക്കുന്നു 

ജനാബായി

മഹാരാഷ്ട്രയിൽ കീഴ്ജാതിയായ കരുതപ്പെട്ടിരുന്ന ഒരു സമൂഹത്തിലാണ് ജനാബായി ജനിച്ചത്. മാതാവിന്റെ മരണത്തോടെ പിതാവിനോടൊപ്പം പണ്ഡർപ്പൂരിലെത്തിയ ജനാബായി അവിടെവച്ച് വിഠല ഭഗവാനെ** സ്തുതിച്ച് നിരവധി 'അഭംഗുകൾ' എഴുതി. പരമപ്രേമത്തിൽ തൻറെ ദൈനം ദിന കൃത്യങ്ങളിലെല്ലാം ഭഗവദ് സാന്നിദ്ധ്യം അനുഭവിച്ച് കൃതാർത്ഥയായ ജനാബായ്, വിവേചനങ്ങളെയെല്ലാം മറികടന്ന് ഭഗവദ്ഭക്തിയിൽ ഒന്നായി തീരാൻ സമൂഹത്തിന് പ്രചോദനമായി മാറി.







മീരാബായ്
സ്ത്രീകൾക്ക് ഒട്ടനവധി പരിമിതികൾ സമൂഹം കൽപ്പിച്ചു നൽകിയിരുന്ന കാലഘട്ടത്തിൽ രാജസ്ഥാനിലെ  രജപുത്ര കുടുംബത്തിലാണ് മീരാബായ് ജനിച്ചത്. ചെറുപ്പം മുതൽ ശ്രീകൃഷ്ണപ്രേമത്തിൽ സ്വയം സമർപ്പിച്ച മീരയെ മേവാറിലെ രാജകുമാരന്‍ ഭോജ് രാജ് വിവാഹം കഴിച്ചു. തൻറെ ഹൃസ്വകാല ദാമ്പത്യത്തിലും പിന്നീട് അകാല വൈധവ്യത്തിലും മീര കൃഷ്ണഭക്തിയിൽ നിന്നും അൽപവും വ്യതിചലിച്ചില്ല. ദില്ലി സുൽത്താനത്ത്മായുള്ള യുദ്ധത്തിൽ ഭർത്താവും, ബാബർ പടയോട്ടത്തിനോടുള്ള ചെറുത്ത് നിൽപ്പിൽ പിതാവും ഭർതൃപിതാവും കൊല്ലപ്പെട്ടു. പിന്നീട്  അധികാരത്തിലേറിയ ഭര്‍തൃസഹോദരന്‍ വിക്രം സിംഗിനും  അനുചരന്മാർക്കും മീരയുടെ കൃഷ്ണഭക്തി അംഗീകരിയ്ക്കാൻ സാധിച്ചില്ല. മീരയുടെ സത്സംഗവും, പ്രേമ ഭക്തിയും, നിസ്സീമമായ കരുണയും കുലത്തിനു മുഴുവൻ അപമാനം വരുത്തിവയ്ക്കുമെന്ന് അവർ ചിന്തിച്ചു. പല രീതികളിൽ മീരയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അത്തരം ശ്രമങ്ങളെയൊക്കെ അതിജീവിച്ച മീരാബായ് കൃഷ്ണപ്രേമോന്മത്തയായി കൊട്ടാരവും, മണിമന്ദിരങ്ങളും ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി. ആ പ്രേമഭക്തിയുടെ നാദധാര കൃഷ്ണപ്രേമത്തിന്റെ അലയൊലിതന്നെ സമൂഹത്തിലെമ്പാടും സൃഷ്ടിച്ചു. സ്വന്തം നാട്ടിലും  കണ്ണന്റെ കാലടിപതിഞ്ഞ വൃന്ദാവനത്തിലുമൊക്കെ മീരാബായ് സഞ്ചരിച്ചു. സ്ത്രീകൾക്കിതൊക്കെ സാധ്യമാണോ എന്ന് ചോദിച്ചവരോട് താനറിയുന്ന ഒരേയൊരു പുരുഷൻ പരമാത്മാവ് മാത്രമാണെന്ന് മീര മറുപടി പറഞ്ഞു. ഒടുവിൽ ആ നാദധാര ദ്വാരകയിൽ ഭഗവദ് വിഗ്രഹത്തിൽ ലയിച്ച് ചേർന്നു.

ലല്ലേശ്വരി

കാശ്മീരദേശത്ത് ജീവിച്ച ഒരു മഹായോഗിനിയായിരുന്നു ലല്ലേശ്വരി. ശ്രീനഗറിനോട് ചേർന്നുള്ള പ്രദേശത്ത് ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് ലല്ലേശ്വരി ജനിച്ചത് 12വയസ്സിൽ വിവാഹിതയായെങ്കിലും, വിരക്തയായിരുന്ന ലല്ല തന്റെ ലൗകിക ജീവിതം അവസാനിപ്പിക്കുകയും  ശ്രീകണ്ഠ സിദ്ധനിൽ നിന്നും ദീക്ഷിതയാകുകയും ചെയ്തു. ശൈവസിദ്ധാന്ത തത്വങ്ങളെ 'വചനുകൾ' എന്ന കവിതകളായി അവതരിപ്പിച്ചു. ലാലേശ്വരിയുടെ ജീവിതവും, കവിതകളും ജാതി-മത സങ്കുചിതത്വങ്ങളെ മറികടന്ന് ആദ്ധ്യാത്മികതയുടേയു വെളിച്ചത്തെ സമൂഹത്തിൽ എത്തിച്ചു.

ഭക്തിരസത്തിന്റെ മാധുര്യത്തോടെ,  ആത്മീയമൂല്യങ്ങളെ സമൂഹത്തിലാകെ പുനരുദ്ധരിക്കുകയായിരുന്നു ഇവരെല്ലാവരും. ഒരേ സമയം നിർമ്മലമായ ഭക്തിയുടെയും, അലംഘനീയമായ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായവർ. ഈശ്വരന് വേണ്ടി കണ്ണീരൊഴുക്കുമ്പോഴും ഭൗതികമായ എല്ലാ വെല്ലുവിളികളെയും പുഞ്ചിരിയോടെ നേരിട്ടവർ, സമൂഹം അടിച്ചേൽപ്പിച്ച എല്ലാ പരിമിതികളെയും തകർത്തെറിഞ്ഞുകൊണ്ട് അതെ സമൂഹത്തിനു മുഴുവൻ വെളിച്ചത്തെ കാണിച്ചവർ. നവരാത്രിയുടെ ധന്യവേളയിൽ ആദരവോടെ അവരെ നമുക്ക് സ്മരിയ്ക്കാം.. 

വന്ദേ മാതരം.

*ചെന്നമല്ലികാർജ്ജുനൻ - ശ്രീ ശൈലത്തിലെ ശിവൻ
** വിഠൽ ഭഗവാൻ -പണ്ഡർപ്പൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ 

മാതൃവാണി 2016 ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ച ലേഖനം 

Tuesday, September 6, 2016

മാവേലിമാർ വാണ നാട്



മറ്റൊരു ഓണകാലത്തെ വരവേൽക്കാൻ നാം തയാറാവുകയാണ്. പ്രജാക്ഷേമതത്പരനും, അതുലിത ബലശാലിയുമായ   മഹാബലിയുമായി ബന്ധപ്പെട്ടതാണല്ലോ ഓണത്തിൻറെ പുരാവൃത്തം. കള്ളവും ചതിയുമില്ലാത്ത മനുഷ്യരെയെല്ലാം ഒരുപോലെ കാണുന്ന 'മാവേലിനാട്' മലയാളിയുടെ മനസ്സിൽ ഓണനിലാവ് പൊഴിച്ച് നിലകൊള്ളുന്നു. എള്ളോളം പൊളിവചനങ്ങൾ തീണ്ടാത്ത; കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മഹാബലിയുടെ ഭരണത്തിനു യുഗങ്ങൾ മൂന്ന് പഴക്കമുണ്ട്. കൃതയുഗത്തിലായിരുന്നു മഹാബലിയുടെ ഭരണം. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടായിരുന്നു മഹാബലിപിറന്നത്. അസുര ചക്രവർത്തിയായിരുന്ന മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി ചെല്ലുകയും, ഇന്ദ്രാദി ദേവന്മാർ ദേവലോകം നഷ്ടപ്പെട്ട് മഹാബലിയെഭയന്ന് കഴിയേണ്ടി വരികയും ചെയ്തുവത്രേ. ദേവന്മാരുടെ ദുസ്ഥിതി കണ്ട ദൈവമാതാവായ അദിതി ഭഗവാൻ വിഷ്ണുവിനെ തപസ്സു ചെയ്തു. തൻറെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും,  അദിതിയമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാൻ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് കഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്. 

വാമനമൂർത്തിയ്ക്ക്  മഹാബലി മൂന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ  മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം  എന്നവിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി വാമനൻ അനുഗ്രഹിച്ചതും ശ്രീമദ് മഹാഭാഗവദാദി  പുരാണങ്ങളിൽ കാണാം. 

മഹാഭക്തനും പ്രതാപശാലിയുമായിരുന്ന മഹാബലിയുടെ ഭരണകാലത്തെ യുഗങ്ങൾക്കു ശേഷവും ജനങ്ങൾ ആദരവോടെ കാണുന്നു. വർഷത്തിൽ ഒരു ദിവസം മഹാബലി തമ്പുരാൻ സുതല ലോകത്തിൽ നിന്നും ഭൂതലത്തിലെത്തുന്നുവെന്ന സങ്കൽപ്പം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിൽ വാമന ജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണനാളിനോടനുബന്ധിച്ചാണെങ്കിൽ,  ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് 'ബലിപ്രദിപദ' എന്ന ആഘോഷത്തിലാണ് മഹാബലിതമ്പുരാനെ സ്വീകരിക്കുന്നത്.

ബലിയെപ്പോലെ ധർമ്മിഷ്ഠരും പ്രജാക്ഷേമതത്പരരുമായ രാജാക്കന്മാരുടെ കഥകൾ എന്നും  ഭാരതത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു. അത്തരത്തിലുള്ള രാജാക്കന്മാരുടെ ഭരണകാലത്തെ യുഗങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾ വാമൊഴിയായും, വരമൊഴിയായും വാഴ്ത്തിപ്പാടികൊണ്ടേയിരുന്നു. പൃഥു, ഭരതൻ, ജനകൻ, എന്നിങ്ങനെ എണ്ണമറ്റ ചക്രവർത്തിമാരുടെ ഭരണനിപുണതയെക്കുറിച്ചുള്ള ഗാഥകൾ ഭാരതം ഹൃദയത്തിലേറ്റു വാങ്ങിയിട്ടുണ്ടെങ്കിലും മഹാബലി, ശ്രീരാമൻ, യുധിഷ്ഠിരൻ എന്നിവരുടെ ഭരണകാലങ്ങളെയാണ് ഭാരത ജനതയുടെ ഹൃദയങ്ങളിൽ ഏറ്റവും ശക്തമായി നിലകൊള്ളുന്നത്.

ശ്രീ രാമന്റെ മാതൃകാപരമായ ഭരണകാലം 'രാമരാജ്യം' എന്നൊരു സങ്കൽപ്പത്തിന് തന്നെ കാരണമായി. പ്രജാക്ഷേമത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ് രാമരാജ്യം.  ശ്രീ രാമചന്ദ്രൻറെ ഭരണകാലത്ത് രോഗങ്ങളോ മറ്റു ദുരിതങ്ങളോ പ്രജകൾക്ക് നേരിടേണ്ടി വന്നിരുന്നില്ല, സ്ത്രീകൾ വൈധവ്യ ദോഷം അനുഭവിച്ചില്ല, രാമരാജ്യത്തിൽ ആരും കൊള്ളരുതാത്തവരായി ഗണിയ്ക്കപ്പെട്ടിരുന്നില്ല, കള്ളന്മാരും കൊള്ളക്കാരും ഉണ്ടായിരുന്നില്ല, എന്നൊക്കെ വാല്മീകി രാമായണത്തിൽ വർണിയ്ക്കുന്നുണ്ട്. അയോദ്ധ്യാകാണ്ഡത്തിൽ ഉത്തമമായ രാജ്യപാലനത്തെക്കുറിച്ചുള്ള ശ്രീ രാമൻറെ കാഴ്ചപ്പാടുകൾ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. കാട്ടിൽ തന്നെ കാണാൻ എത്തുന്ന ഭാരതനോടായി രാജ്യത്തിൻറെ സുഗമമായ പാലനത്തിനാവശ്യമായ കാര്യങ്ങൾ ശ്രീ രാമൻ സംവദിയ്ക്കുന്നുണ്ട്. സ്ത്രീ സുരക്ഷ, പ്രജാപരിപാലനം, സൈന്യങ്ങളെ സജ്ജമാക്കുന്നത്, ആന മുതലായ മൃഗങ്ങളുടെ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം, വിഷയങ്ങളെ മന്ത്രിമാരുടെ സംഘങ്ങളെക്കോണ്ട് അവലോകനം ചെയ്യിപ്പിക്കുന്നത് എന്ന് വേണ്ട രാഷ്ട്ര തന്ത്രത്തിന്റെ ഓരോ താളവും അവിടെ ശ്രീരാമൻ സംക്ഷിപ്തമായി ഉപദേശിയ്ക്കുന്നു. ഇത്തരം ഉയർന്ന മൂല്യങ്ങൾ അയോദ്ധ്യയെ രാമരാജ്യവും ധർമ്മരാജ്യവുമൊക്കെയായി ഉയർത്തി. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും രാമരാജ്യത്തെ ഭാരതത്തിൻറെ ആദർശമായി ഇന്നും ജനങ്ങൾ നെഞ്ചേറ്റുന്നു. രാമരാജ്യമെന്ന ആദർശ രാഷ്ട്ര സങ്കല്പം നംമടുത്തെ  സ്വാതന്ത്ര്യ സമരത്തിൽപ്പോലും വലിയ സ്വാധീനം ചെലുത്തി.

ദ്വാപരയുഗത്തിലാകട്ടെ ധർമ്മപുത്രർ എന്ന് പ്രസിദ്ധനായ യുധിഷ്ഠിരന്റെ ഭരണകാലമായിരുന്നു ഏറ്റവും പ്രസിദ്ധമായത്.
മഹാഭാരതയുദ്ധാനന്തരം രാജ്യഭാരം ഏറ്റെടുത്ത യുധിഷ്ഠിരന്റെ ഭരണകാലത്ത് രാജ്യം ധർമ്മരാജ്യമായി മാറി. മുപ്പത്തിയാറ് സംവത്സരങ്ങളാണ് യുധിഷ്ഠിരൻ രാജ്യം ഭരിച്ചത്. ധർമ്മം അതിന്റെ പൂർണതേജസ്സോടെ യുധിഷ്ഠിര ഭരണത്തിൽ പരിലസിച്ചിരുന്നു. 

ഒരു പ്രാവിന് വേണ്ടി സ്വന്തം ജീവൻ ത്യജിയ്ക്കാൻ തയാറായ ശിബി, മുക്തി പോലും ത്യജിച്ച് മറ്റുള്ളവരുടെ ദുഃഖം അകറ്റാൻ ആഗ്രഹിച്ച രന്തിദേവൻ, സത്യത്തിനു വേണ്ടി സർവവും ത്യജിയ്ക്കാൻ തയാറായ ഹരിശ്ചന്ദ്രൻ, പ്രജകളിൽ ഉത്തമനായ ഒരുവനെ രാജാവാക്കി വാഴിച്ച ഭരതൻ, ഭൂമിയിൽ നിന്നും വിഭവങ്ങൾ കറന്നെടുത്ത പൃഥു, രാജർഷിയായ ജനകൻ അങ്ങനെ നിരവധി  മഹത്തുക്കളായ രാജാക്കന്മാരുടെ കഥകൾ ഈ മണ്ണിലുറങ്ങുന്നു.  ആ കഥകളൊക്കെയും പോയകാലത്തിന്റെ ദീപ്ത സ്തംഭങ്ങൾ എന്നതിലുപരി വ്യക്തിയുടെയും, സമൂഹത്തിന്റെയും ധാർമികജീവിതത്തിനുള്ള ശക്തമായ പ്രചോദനങ്ങളായി, ചൂണ്ടുപലകകളായി വർത്തിക്കുന്നു. ധർമ്മബോധവും സത്യനിഷ്ഠയും ജീവിതവ്രതമാക്കിയ ധന്യാത്മാക്കളുടെ സ്മരണകൾ നമുക്കും, നമ്മുടെ ഭരണാധികാരികൾക്കും ദിശാബോധമരുളട്ടെ.

വന്ദേ മാതരം.

മാതൃവാണി 2016 സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ച ലേഖനം 

Sunday, August 28, 2016

അമരവാണി: സംസ്കൃതം




പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവി ശ്രീഹർഷൻ തൻറെ നൈഷാധ ചരിതമെന്ന മഹാകാവ്യത്തിൽ ദമയന്തീ സ്വയംവരത്തെ മനോഹരമായി വർണിക്കുന്നുണ്ട്. ദമയന്തിയെ പാണിഗ്രഹണം ചെയ്യുവാനാഗ്രഹിച്ച് ഭാരതവർഷത്തിലെ മിക്കവാറും രാജാക്കൻമാരും സ്വയംവരത്തിനു സന്നിഹിതരായിരുന്നു. അവരുടെയെല്ലാം ഭാഷകൾ വ്യത്യസ്തമായിരുന്നു  എന്നാൽ വ്യത്യസ്തങ്ങളായ മാതൃഭാഷകൾ അവർക്ക് ഒരു തടസ്സമായില്ല. അവരെല്ലാവരും പരസ്പരം സംസ്കൃതത്തിൽ ആശയവിനിമയം നടത്തിയത്രേ.

നൈഷാദചരിതത്തിൽ നിന്നും സമീപകാല ചരിത്രത്തിലേക്ക് വരുമ്പോഴും സമാനമായ സംഭവങ്ങൾ നമുക്ക് കാണാൻ സാധിയ്ക്കും, സ്വാമി വിവേകാനന്ദൻ പരിവ്രാജകനായി സഞ്ചരിയ്ക്കുന്ന സമയത്ത് കേരളത്തിലെത്തുകയും ചട്ടമ്പി സ്വാമി തിരുവടികളെ സന്ദർശിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ചിൻമുദ്രയുടെ അർത്ഥം(ഖേചരീ മുദ്രയാണെന്നും അഭിപ്രായമുണ്ട്) സംബന്ധിച്ച് വിവേകാനന്ദ സ്വാമി ആരായുകയും ചട്ടമ്പി സ്വാമികൾ അത് വിശദീകരിക്കുകയും ചെയ്തു, ബംഗാളിയായ വിവേകാനന്ദ സ്വാമിയും മലയാളിയായ ചട്ടമ്പി സ്വാമികളും സംവദിച്ചതും സംസ്കൃതത്തിൽ ആയിരുന്നു. വ്യത്യസ്ഥങ്ങളായ മാതൃഭാഷകൾ സംസാരിക്കുമ്പോഴും ഭാരതത്തിലെ വിഭിന്ന പ്രദേശങ്ങളിലുള്ളവരെ സംസ്കൃതം കൂട്ടിയോചിപ്പിച്ചിരുന്നു.

നാനാത്വങ്ങളെ,  ഉൾക്കൊണ്ടു കൊണ്ടു തന്നെ, ഭാരതത്തെ  അതിൻറെ സാംസ്കാരിക സ്വത്വത്തിലേക്ക് ഏകീകരിപ്പിക്കുന്നതിൽ സംസ്കൃത ഭാഷയുടെ സ്ഥാനം അദ്വിതീയമാണ്.ഭാരതത്തിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷകളും സംസ്കൃതവുമായി അഭേദ്യബന്ധം പുലർത്തുന്നവയാണ്. സംസംകൃത വാക്കുകൾ ഉൾപ്പെടാത്ത പ്രാദേശികഭാഷകൾ ഭാരതത്തിൽ വിരളമാണ്. അത്രമേൽ സംസ്കൃതം നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഭാരതീയ ഭാഷകൾ മാത്രമല്ല ഇംഗ്ലീഷ് അടക്കമുള്ള പാശ്ചാത്യ ഭാഷകളും അവയുടെ പദസമ്പത്തിന് സംസ്കൃതത്തോട് കടപ്പെട്ടിരിയ്ക്കുന്നു. ഫാദർ(പിതൃ). മദർ(മാതൃ) തുടങ്ങി ഇംഗ്ലീഷ് ഭാഷയിലെ വലിയൊരു ശതമാനം പദങ്ങളും സംസ്കൃതമൂലം ഉള്ളവയാണ്. സംസ്കൃതത്തിൽ നിന്നോ, അല്ലെങ്കിൽ സംസ്കൃതത്തോടു കൂടുതൽ അടുത്തുനിൽക്കുന്ന ഒരു പൊതുപൂർവ ഭാഷയിൽ നിന്നോ ഉദ്ഭവിച്ചതാണ് പാശ്ചാത്യഭാഷകളെല്ലാം തന്നെയെന്നു ചരിത്രകാരന്മാർ വിലയിരുത്തുന്നു. പ്രാചീന ഭാരതത്തിൽ നിന്നും പലപ്പോഴായി പാശ്ചാത്യദേശങ്ങളിലേക്ക് കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അഭിപ്രായത്തെ ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.

സംസ്കരിയ്ക്കപ്പെട്ടത് എന്നാണ് 'സംസ്കൃതം' എന്ന പദത്തിന്റെ അർത്ഥം. സംസ്കൃതത്തിലെ വാക്കുകൾ സ്വയമേവ അതിൻറെ അർത്ഥത്ത സൂചകങ്ങളാണ്, ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യാസ്കൻ ഓരോ പദത്തിനും വേണ്ടിയുള്ള കൃത്യമായ നിരുക്ത(Etymology)നിയമങ്ങളെ  ക്രോഡീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിപുലമെങ്കിലും ചിട്ടയായ വ്യാകരണനിയമങ്ങൾ, ഉച്ചാരണരീതിയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ.എന്നിങ്ങനെ എല്ലാ തരത്തിലും വളരെയധികം സംസ്കരിക്കപ്പെട്ട ഒരു ഭാഷയാണ് 'സംസ്കൃതം'. പാണിനിയുടെ വ്യാകരണ നിയമങ്ങളെപ്പോലെ കൃത്യവും, വ്യക്തവുമായ വ്യാകരണ നിയമങ്ങൾ മറ്റേതെങ്കിലും ഭാഷയ്ക്ക് കാണുമോ എന്ന് സംശയമാണ്..

സൃഷ്ടിപരമായ രചനകളുടെ പരിപ്രേക്ഷ്യത്തിൽ ചിന്തിക്കുമ്പോഴും സംസ്കൃതം ഒരു പ്രൗഢഭാഷയാണ്. പുരാതനമായ ഋഗ്വേദസംഹിത മുതൽ ആദികാവ്യമായ രാമായണം വരെ എഴുതപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. തത്വചിന്ത വിഷയമാകുന്ന ഉപനിഷത്തുകൾ, ശരീരശാസ്ത്രവും, വൈദ്യശാസ്ത്രവും വിഷയമാകുന്ന ചരകസംഹിത മുതലായ ആയുർവേദ ഗ്രന്ഥങ്ങൾ, നൃത്തവും മറ്റു രംഗകലകളും കൈകാര്യം ചെയ്യുന്ന ഭാരതമുനിയുടെ നാട്യശാസ്ത്രം, തുടങ്ങി ജീവിതത്തിലെ സമസ്‌തമേഖലകളെക്കുറിച്ചും പ്രാചീനമായ ഗ്രന്ഥങ്ങൾ സംസ്കൃത ഭാഷയിൽ രചിയ്ക്കപ്പെട്ടിട്ടുണ്ട്.  മഹാഭാരതവും-രാമായണവുമെന്ന ബൃഹത്തും മഹത്തുമായ രണ്ടു ഇതിഹാസങ്ങൾ, ഭാസൻ, ശുദ്രകൻ, കാളിദാസൻ മുതലായവരുടെ നാടകങ്ങൾ, ശ്രീഹർഷന്റെയും, ഭാരവിയുടെയും കാവ്യങ്ങൾ, പഞ്ചതന്ത്രവും, ഹിതോപദേശവും അടക്കമുള്ള കഥാശേഖരങ്ങൾ  സാഹിത്യത്തിൻറെ സകലമേഖലകളിലും ആയിരത്താണ്ടുകൾ മുൻപേ തന്നേ  സംസ്കൃതം മുദ്രപതിപ്പിച്ച് കഴിഞ്ഞിരുന്നു.

 ഇങ്ങനെയൊക്കെയാണെങ്കിലും,ഇന്ന്  സംസ്കൃതം മൃതഭാഷയാണെന്ന് ചിലരെങ്കിലും പറഞ്ഞു കേൾക്കാറുണ്ട്.  'മൃതഭാഷ' എന്നത് പോലും സംസ്കൃത പദമാണ് എന്ന് അവർ മറന്നു പോകുന്നു. ഏതൊക്കെ മാനദണ്ഡങ്ങൾ വച്ചളന്നാലും സംസ്കൃതം ഒരു മൃതഭാഷയാണെന്നു പറയുവാൻ ഒരു കാരണവശാലും സാധിക്കുകയില്ല. കാനേഷുമാരി കണക്കുകൾ പ്രകാരം മാതൃഭാഷയായി സംസ്കൃതം സാംസാരിക്കുന്നവരുടെ എണ്ണം ൧൯൭൧ൽ 2,212 ആയിരുന്നവെങ്കിൽ 2011ൽ അത് 14,135 ആയി. സംസ്കൃതം സംസാരിക്കാൻ അറിയാവുന്നവരുടെ എണ്ണം അതിലും എത്രയോ ഇരട്ടിയായിരിക്കും.൧൯൪൭നു  ശേഷം മാത്രം കുറഞ്ഞത് ൩൦൦൦ സംസ്കൃത ഗ്രന്ഥങ്ങൾ എഴുതുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ൧൫ സംസ്കൃത സർവ്വകലാശാലകളും നിരവധി സംസ്കൃത കോളേജുകളും  പ്രവർത്തിക്കുന്നു. നിരവധി വിദേശസർവ്വകലാശാലകളിൽ സംസ്കൃതം പഠനവിഷയമാണ് ജർമ്മനിയിൽ മാത്രം ൧൪ സർവകലാശാലകളാണ് സംസ്കൃതം പഠിപ്പിക്കുന്നത്.  75ൽ അധികം ദിനപത്രങ്ങളും, വാരികകളും, മാസികകളും സംസ്കൃതത്തിൽ പ്രസിദ്ധീകരിച്ചു വരുന്നു. ശങ്കരാചാര്യസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കിയും, ഭഗവദ്ഗീതയെ ആധാരമാക്കിയും സംസ്കൃതത്തിൽ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്ര നടൻ മോഹൻലാൽ അഭിനയിച്ച 'കർണഭാരം' ഉൾപ്പടെ നിരവധി നാടകങ്ങൾ ഇന്നും സംസ്കൃതത്തിൽ ഉണ്ടാവുന്നു. എം. എസ് സുബ്ബലക്ഷ്മിയുടെ മനോഹരശബ്ദത്തിൽ വെങ്കടേശ്വര സുപ്രഭാതമായി നമ്മെ വിളിച്ചുണർത്തുന്ന സംസ്കൃതം, രാത്രിയിൽ യേശുദാസിന്റെ ശബ്ദഗാംഭീര്യത്തിൽ ഹരിവരാസനമായി തഴുകിയുറക്കുന്നു.

അങ്ങനെ എല്ലാ അർതഥത്തിലും സംസ്കൃതം സജീവഭാഷ തന്നെയാണ്. ആർഷസംസ്കൃതിയുടെ അമൂല്യങ്ങളായ രത്നങ്ങളെയും വഹിച്ചുകൊണ്ട് സംസ്കൃത ഭാഗീരഥി അവളുടെ പ്രയാണം ഇന്നും തുടർന്നുകൊണ്ടിരിയ്ക്കുന്നു.

വന്ദേ മാതരം


(മാതൃവാണി, 2016 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

നഗരാസൂത്രണത്തിലെ ഭാരതീയപൈതൃക


കാലവർഷം കനത്തതോടെ നമ്മുടെ നഗരങ്ങൾ പലതും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടുകൾ ജനജീവിതത്തെ ബാധിക്കുകയും പകർച്ചവ്യാധികൾ പകർന്നു പിടിക്കുകയുമൊക്കെ ചെയ്യുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുന്നു. അത്യന്താധുനികങ്ങളായ ജീവിതസൗകര്യങ്ങളിൽ അഭിരമിയ്ക്കുമ്പോഴും   ഇത്തരം പ്രശ്നങ്ങൾ കീറാമുട്ടിയായി നഗരജീവിതങ്ങളിൽ  അവശേഷിയ്ക്കുന്നു. നമ്മുടെ നഗരങ്ങളിൽ ഏറിയപങ്കും ആസൂത്രിത നഗരങ്ങളല്ല എന്നതാണ് ഇതിൻറെ പ്രധാന കാരണം. കൂണുപോലെ മുളച്ചുപൊന്തുന്ന ബഹുനില മാളികകളും, കച്ചവട കേന്ദ്രങ്ങളും ഗ്രാമങ്ങളെ നഗരങ്ങളും, നഗരങ്ങളെ നരകങ്ങളുമാക്കി മാറ്റുന്ന പ്രതിഭാസമാണ് നാം കാണുന്നത്. ഗ്രാമങ്ങളിൽ നിന്നും നരകങ്ങളിലേയ്ക്കുള്ള പരിവർത്തനത്തിനിടയിലെ ഇടത്താവളം മാത്രമാണ് ഇന്ന് നഗരങ്ങൾ. എന്നാൽ കൃത്യമായ ആസൂത്രണം ചെയ്ത് നിർമിയ്ക്കപ്പെട്ട നഗരങ്ങൾ വലിയൊരളവു വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തമാണ്.

വ്യക്തമായ ആസൂത്രണത്തോടെ നഗരങ്ങൾ നിർമിയ്ക്കുന്ന രീതി ഭാരതത്തിനു അന്യമായിരുന്നില്ല. വിശ്വകർമ്മാവും, മയനുമൊക്കെ പടുയർത്തിയ മനോഹര നഗരങ്ങളെക്കുറിച്ചുള്ള വർണനകൾ നമ്മുടെ പുരാണങ്ങളിൽ ധാരാളമായി കാണാം. സ്വർണമയിയായ ലങ്കയും, അമരാവതി1യെ വെല്ലുന്ന ഇന്ദ്രപ്രസ്ഥവും, സാഗരതീരത്തെ ദ്വാരകാപുരിയുമൊക്കെ പുരാണേതിഹാസങ്ങൾ വാഗ്മയചിത്രങ്ങളായി നമുക്ക് മുൻപിൽ തെളിച്ചിടുന്നുണ്ട്. ആസൂത്രണം ചെയ്ത് നിർമിക്കപ്പെടേണ്ടവയാണ് നഗരങ്ങൾ എന്ന ബോധ്യം ഭാരതത്തിനു സ്വായത്തമായിരുന്നു എന്ന് ഈ പുരാണ കഥകൾ സാക്ഷ്യം വഹിയ്ക്കുന്നു. 

ഹാരപ്പ, മോഹൻജദാരോ, ധോളാവീര, ലോഥൽ  തുടങ്ങി പുരാതന നാഗരികതയുടെ തിരുശേഷിപ്പികൾ ഭാരതീയ നഗരാസൂത്രണവിദ്യയ്ക്ക് ചരിത്രസാക്ഷ്യം വഹിയ്ക്കുന്നു. കൃത്യമായ അളവുകളിലും അകലങ്ങളിലും പടുത്തുയർത്തിയ വീടുകൾ, വീഥികൾ, കിണറുകൾ, വലിയ ജലസംഭരണികൾ, കുളിക്കടവുകൾ, ആരാധനാലയങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ അങ്ങനെ സൂക്ഷ്മതയോടും, ദീർഘവീക്ഷണത്തോടും കൂടി ആസൂത്രണം ചെയ്യപ്പെട്ട നഗരങ്ങൾ സിന്ധു-സരസ്വതി നദീതട സംസ്കാരത്തിൻറെ ഭാഗമായിരുന്നു. 

നഗരത്തെയും, വീടുകളെയും ശുചിയായി സൂക്ഷിയ്ക്കുവാനുള്ള ശുചീകരണ വ്യവസ്ഥകൾ ഇതര നാഗരികതകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. വീടുകളോട് ചേർന്ന് ശുചിമുറികളും,അവിടെ നിന്നും പുറന്തള്ളുന്ന മലിനജലവും മറ്റും നീക്കം ചെയ്യാൻ പ്രത്യേക ഓവ് ചാലുകളും ഉണ്ടായിരുന്നു. ഇത്തരം ഓവുചാലുകൾ പ്രധാന ഒവുചാലുമായി ബന്ധിപ്പിച്ചു കൊണ്ട്.  മലിനജലജലത്തെ മുഴുവൻ  നഗരത്തിനു വേളിയിലേയ്ക്ക് ഒഴുക്കികളയുവാനുള്ള  സംവിധാനവും അവർ ആവിഷ്കരിച്ചിരുന്നു. ഓരോ വീടുകളിലും മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക പാത്രങ്ങളും. നഗരപ്രാന്തത്തിൽ മാലിന്യനിക്ഷേപത്തിനായി പൊതുഇടങ്ങളും സജ്ജീകരിച്ചിരുന്നു. 

പിൽക്കാല ചരിത്രം പരിശോധിച്ചാൽ, നിരവധി ആസൂത്രിത നഗരങ്ങൾക്ക് പിന്നെയും ഭാരതം ജന്മം നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിയ്ക്കും.. സംഘകാല തമിഴ് കൃതികളിലൊന്നായ 'പരിപാടൽ'; മധുര നഗരത്തെ ഇങ്ങനെ വർണിയ്ക്കുന്നു 

"പത്മനാഭൻറെ നഭിയിലെ താമരപോലെ ഈ നഗരം വിളങ്ങുന്നു 
ഇവിടുത്തെ തെരുവുകൾ ആ താമരയുടെ ദളങ്ങളാണ്  
ക്ഷേത്രം ദളങ്ങളെച്ചേർത്തു നിർത്തുന്ന താമരവളയമാണ് 
ജനങ്ങളാവട്ടെ ഈ പുഷ്പത്ത്തിൻറെ പരാഗരേണുക്കളുമാണ്"

നടുവിൽ പ്രധാന ക്ഷേത്രവും അതിനെ കേന്ദ്രമാക്കി നഗരവും പ്രായേണ ക്ഷേത്ര നഗരികളുടെയെല്ലാം ഘടന ഇപ്രകാരമായിരുന്നു. വീതിയേറിയ വീഥികളും, മലിനജലമോഴുകാനുള്ള ഓവുകളും, പൊതുവായുള്ള സ്നാനഘട്ടങ്ങളും, നഗരത്തെ സംരക്ഷിക്കുന്ന പ്രാകാരങ്ങളും അങ്ങനെ വളരെ ക്രമികമായിട്ടായിരുന്നു  നഗരങ്ങൾ പടുത്തുയർത്തിയിരുന്നത്. 

എന്നാൽ  ചെറുക്ഷേത്രങ്ങളും അവയ്ക്ക് ചുറ്റുമായി വിന്യസിയ്ക്കപ്പെട്ടിരുന്ന സമൂഹങ്ങളുമായിരുന്നു. പല്ലവ നഗര സാമ്രാജ്യത്തിൻറെ ആസ്ഥാനമായിരുന്ന കാഞ്ചിപുരത്തിൻറെ പ്രത്യേകത. മലിന ജലം ഒഴുക്കുവാനുള്ള ചാലുകളും, അതിനെ വളമായ് ഉപയോഗിച്ച് വളർത്തപ്പെട്ടിരുന്ന ചെറുതൊട്ടങ്ങളുമൊക്കെ കാഞ്ചീപുരത്തിനു സ്വന്തമായിരുന്നു. ഇസ്രായേലിൻറെ തലസ്ഥാനമായ 'ടെൽ അവീവ്'2 നഗരത്തിൻറെ ആസൂത്രണത്തിനു പിന്നിൽ പ്രവർത്തിച്ച പാട്രിക് ഗെഡസ്. ഭാരതത്തിൽ താമസിക്കുകയും കഞ്ചീപുരം അടക്കമുള്ള നഗരങ്ങളുടെ ആസൂത്രണ മികവിൽ നിന്നും പ്രചോദനം ഉൾക്കോള്ളുകയും ചെയ്തിട്ടുണ്ട്.  ചെറുക്ഷേത്രങ്ങൾക്ക് ചുറ്റുമായി ക്രമീകരിച്ച കാഞ്ചീപുരം മാതൃക,  ടെൽ അവീവ് നഗരത്തിൻറെ ആസൂത്രണത്തിൽ ഗെഡസിനെ സ്വാധീനിക്കുകയുണ്ടായി. എന്നാൽ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ചെറു ഉദ്യാനങ്ങളാണ് ഗെഡസ്, ടെൽ അവീവിനു വേണ്ടി വിഭാവനം ചെയ്തത്. 

ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ള കൊളോണിയൽ ശക്തികളുടെ അധിനിവേശത്തോട് കൂടെ, ക്ഷേത്രകേന്ദ്രീകൃത നഗരവ്യവസ്ഥകൾക്ക് ക്ഷീണം സംഭവിച്ചു. തോന്നിയത് പോലെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ ആസൂത്രിത നഗരങ്ങളെ നശിപ്പിക്കുകയും മാലിന്യ പ്രശ്നങ്ങൾ അടക്കമുള്ള വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ക്ഷേത്രക്കുളങ്ങൾ നികത്തിയും, ദീർഘ വീക്ഷണമില്ലാതെ കെട്ടിടങ്ങൾ വച്ചും, ഓവുകളും-ഓടകളും തടസപ്പെടുത്തിയും നടത്തിയ 'വികസന'ങ്ങൾ 
മഴയൊന്നു ശക്തമായി പെയ്യുന്നതോടെ വെള്ളത്തിൽ മുങ്ങുന്ന മഹാനഗരങ്ങളേയാണ് നമുക്ക് സമ്മാനിച്ചത്. 

പുരാതന ഭാരതത്തിൻറെ നഗരാസൂത്രണ സമ്പ്രദായങ്ങളെ മനസ്സിലാക്കാനും, കാലഘട്ടത്തിനനുസൃതമായി പരിഷ്കരിച്ച് ഉപയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ഇനിയെങ്കിലും നാം ആരംഭിക്കെണ്ടിയിരിയ്ക്കുന്നു.

വന്ദേമാതരം

----------
1. അമരാവതി - പുരാണങ്ങളിലെ ദേവേന്ദ്രൻറെ രാജധാനി 
2. ഇസ്രായേലിൻറെ പ്രഖ്യാപിത തലസ്ഥാനം ജറുസലേം ആണ്

(മാതൃവാണി  2016 ജൂലായ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

പാദസ്പർശം ക്ഷമസ്വമേ


"മനുഷ്യനും ഈശ്വരനും പ്രകൃതിയും ഒന്നെന്നു പഠിപ്പിച്ച നമ്മുടെ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പ്രാണവായുപോലെഉള്‍ക്കൊണ്ടാല്‍ നമ്മുടെ സുന്ദരകേരളം ഭൂമിയിലെ സ്വര്‍ഗമായിത്തന്നെ നിലനില്‍ക്കും."- അമ്മ

കഠിനമായ ഒരു ചൂട്കാലത്തിലൂടെയാണ്‌ ഈ വർഷം നാം കടന്നു പോയത്. കഴിയാവുന്ന രീതികളിലോക്കെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനു മുകളിൽ കാലാവസ്ഥാവ്യതിയാനം ഡെമോക്ലസ്സിന്റെ വാളു പോലെ തൂങ്ങിയാടുകയാണ്. കിണറുകൾ വറ്റുന്നതും, പുഴകൾ വരളുന്നതും, വെള്ളത്തിനു വേണ്ടി പരക്കം പായുന്നതുമൊക്കെ  നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറുകയാണ്. ഐക്യരാഷ്ട്രസഭ മുതൽ അയൽക്കൂട്ടങ്ങൾ വരെ പ്രകൃതിസംരക്ഷണവും, കാലാവസ്ഥാവ്യതിയാനവുമൊക്കെ ചർച്ച ചെയ്യുന്നു. എന്നാൽ 'പ്രകൃതിസംരക്ഷണം' ഒരു പ്രവർത്തനം എന്നതിലുപരി ഒരു മനോഭാവമാണ് എന്ന വലിയ സത്യം പലപ്പോഴും നാം വിസ്മരിയ്ക്കുന്നു. 

ഉണർന്നെഴുന്നേൽക്കുമ്പോൾ "പാദസ്പർശം ക്ഷമസ്വമേ"  എന്ന പ്രാർത്ഥനയോടെ ഭൂമിയെ തൊട്ടു തലയിൽ വയ്ക്കാൻ നമ്മെ പഠിപ്പിച്ച നമ്മുടെ പൂർവികർ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ മർമ്മം മനസ്സിലാക്കിയവരായിരുന്നു. മനുഷ്യൻറെ ഉപഭോഗത്തിനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടതാണ് പ്രകൃതിയും, മറ്റു ജീവജാലങ്ങളും എന്ന കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നില്ല,  അവരെ സംബന്ധിച്ച് ഈ പ്രകൃതിയിലെ ഓരോന്നും ആരാധിയ്ക്കപ്പ്ടുകയും, ആദരിക്കപ്പെടുകയും ചെയ്യേണ്ടുന്ന ഈശ്വരൻറെ പ്രകടരൂപങ്ങളായിരുന്നു.
ഗിരിനിരകളവർക്ക് ദേവതകളുടെ ആവാസസ്ഥാനങ്ങളായിരുന്നു, നദികൾ ദേവിമാരും, ഭൂമി അമ്മയുമായിരുന്നു, സർപ്പങ്ങൾ ഈ ഭൂമിയുടെ അധിപതികളാണെന്ന ഉദാത്ത സങ്കൽപ്പത്തിൽ മണ്ണിൻറെ നനവും, മരത്തിൻറെ തണലും നിറഞ്ഞ കാവുകൾ അവർ കാത്തു സൂക്ഷിച്ചു. നദികളെ മലിനപ്പെടുത്തുന്നതും, കാടുകളെ നശിപ്പികുന്നതുമൊക്കെ ഘോരപാപങ്ങളായി അവർ കരുതിപോന്നു. 

 'ദശപുത്ര സമോ ദ്രുമ' - പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു മരം എന്ന സുഭാഷിതം നമ്മുടെ സംസ്കൃതിയുടെ പാരിസ്ഥിതിക അവബോധം നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്. ഓഷധികളെയും വൃക്ഷങ്ങളെയും സ്തുതിയ്ക്കുന്ന വൈദിക സൂക്തങ്ങൾ മുതൽ വനവാസി ജീവിതങ്ങളിലെ ഗോത്രഗീതികൾ വരെ നമ്മുടെ മുൻപിൽ ഈ അവബോധത്തെ തന്നെയാണ് അനാവരണം ചെയ്യുന്നത്.

നാം തിരിഞ്ഞു നോക്കേണ്ടതും തിരികെയെടുക്കെണ്ടതും പ്രകൃതിയെ അമ്മയായും ദേവിയായും കരുതി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്ത നമ്മുടെ പൈതൃകത്തെയാണ്.  പഴമയുടെ പ്രതാപം പറഞ്ഞ് ഊറ്റംകൊള്ളാനോ, പുതിയവയെയൊക്കെയും നിഷേധിക്കുവാനോ അല്ല മറിച്ച് ആത്മാർത്ഥതയില്ലാത്ത പ്രകൃതിസംരക്ഷണ മുദ്രാവാക്യങ്ങളേക്കാൽ ശക്തി "കാട് തെളിച്ചാൽ തേവരു കൊപിക്കുമെന്ന" അമ്മൂമ്മത്താക്കീതിനുണ്ടായിരുന്നു എന്ന് തിരിച്ചറിയുക തന്നെ വേണം.

വന്ദേ മാതരം.

(മാതൃവാണി, 2016 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

Friday, June 17, 2016

വയം രാഷ്ട്രേ ജാഗ്യയാമഃ

ധർമ്മസംരക്ഷണാർത്ഥം വിജയനഗരസാമ്രാജ്യം സ്ഥാപിക്കുവാൻ
ഹരിഹര-ബുക്കമാർക്
ക് പ്രചോദനം നൽകുന്ന വിദ്യാരണ്യ സ്വാമി

വന്ദേ മാതരമെന്നു തുടങ്ങുന്ന മനോഹരമായ ദേശീയ ഗീതം നമുക്ക് ലഭിച്ചത്  ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിലൂടെയാണ്. അധിനിവേശശക്തികളുമായി നിരന്തരം പോരാടിയ സന്ന്യാസി സമൂഹത്തിൻറെ ചരിത്രത്തെ ഉപജീവിച്ചുകൊണ്ടാണ് ആ നോവൽ രചിയ്ക്കപ്പെട്ടത്. ആനന്ദ മഠത്തിൽ മാത്രമല്ല  ചരിത്രം പരിശോധിച്ചാൽ  സർവസംഗപരിത്യാഗികളും, സ്വന്തം ജീവിതത്തിൽ പോലും മമതയില്ലാത്തവരുമായ സന്യാസിവര്യന്മാരും  ഈ രാഷ്ട്രത്തിനും,  അതിന്റെ സംസ്കൃതിയ്ക്കും വേണ്ടി നിരന്തരം പ്രയത്നിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. 

ഭാരതസ്വാതന്ത്ര്യ സമരത്തിലെ മുന്നിരപ്പോരാളികളെയൊക്കെ വിവേകാനന്ദസ്വാമിയുടെ ദർശനങ്ങൾ ശക്തമായി സ്വാധീനിച്ചിരുന്നു. നേതാജിയപ്പോലുള്ളവർ വിവേകാനന്ദ സ്വാമിയെ ആത്മീയ ഗുരുവായിട്ടായിരുന്നു കരുതിയിരുന്നത്. ഇനിയും പുറകോട്ടു പോയാൽ  സമർത്ഥ രാംദാസ് പകർന്നു നല്കിയ പ്രചോദനവും പ്രേരണയുമാണ്, മറാത്ത സാമ്രാജ്യം സ്ഥാപിച്ച് ധർമ്മരക്ഷചെയ്യുവാൻ  ശിവജി മഹാരാജിനെ പ്രാപ്തനാക്കിയത്.  മഹത്തായ വിജയനഗര സാമ്രാജ്യത്തിനു പിന്നിലും വിദ്യാരണ സ്വാമികളുടെ ശക്തമായ പ്രചോദനം നമുക്ക് കാണാം. അഥർവ്വവേദത്തിൽ ഇങ്ങനെയൊരു പ്രസ്ഥാവം കാണാം.

"ഭദ്രമിച്ഛന്ത ഋഷയഃ സ്വര്‍വിദ സ്തപോദീക്ഷാം ഉപനിഷേദുരഗ്രേ തതോ രാഷ്ട്രം ബലമോജശ്ച ജാതം തസ്‌മൈ ദേവാ ഉപസം നമന്തു !’"

ലോകനന്മ മാത്രം ഇച്ഛിയ്ക്കുന്ന ഋഷിമാർ രാഷ്ട്ര ക്ഷേമം ഇച്ഛിച്ചു കൊണ്ട് അനാദികാലം മുതല്‍ തപസ്സ് അനുഷ്ഠിച്ചുവെന്നർത്ഥം.

എന്തുകൊണ്ടായിരിക്കും രാഷ്ട്രരക്ഷണത്തിനും, പോഷണത്തിനും ഋഷിമാർ ഇത്രയുമധികം പ്രാധാന്യം കൊടുത്തത് ?  രാഷ്ട്രം സുശക്തമായി നിലനിന്നാൽ മാത്രമേ സംസ്കൃതി സംരക്ഷിയ്ക്കപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. അത്തരത്തിൽ രാഷ്ട്രത്തെ സംരക്ഷിക്കുവാനായി അനേകർ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ക്രൂരമായ അധിനിവേശങ്ങളും, ദുരിതപൂർണമായ അടിമത്തവുമൊക്കെ മറികടന്ന്, ഇന്നും ഈ സംസ്കൃതിയ്ക്ക് സചേതനമായി നിലനിൽക്കാൻ സാധിച്ചത്. 

ദേവന്മാരാൽ പോലും സ്തുതിയ്ക്കപ്പെടുന്ന പുണ്യഭൂമിയെന്നു പുകൾപെറ്റ ഭാരതത്തിന് ധർമ്മം രാഷ്ട്രത്തിൻറെ ജീവശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ നമ്മെ സംബന്ധിച്ചിടത്തോളം രാഷ്ട്ര സംരക്ഷണം ധർമ്മ സംരക്ഷണം തന്നെയാണ് 

യജുർവേദത്തിൽ  മനോഹരമായ ഒരു മന്ത്രഭാഗമുണ്ട്, 

"വയം രാഷ്ട്രേ ജാഗ്യയാമ പുരോഹിതഃ"

അർത്ഥം: ഞങ്ങള്‍ രാഷ്ട്രത്തെ ഉണര്‍ന്നിരുന്ന് നയിക്കുന്നവരാകുന്നു

വിശ്വശാന്തിയുടെ സന്ദേശം മുഴക്കുവാൻ, പ്രകൃതിയും നിഖില ചരാചരങ്ങളും ഈശ്വരൻറെ പ്രകടരൂപമാണെന്നു ഒർമിപ്പിക്കുവാൻ,  ഋഷിപ്രോക്തമായ ആർഷ  സത്യങ്ങളാൽ മനുഷ്യനെ ശ്രേയസ്സിലെയ്ക്കും പ്രേയസ്സിലെയ്ക്കും നയിക്കാൻ ഈ ഉദാത്ത സംസ്കൃതിയും, ഈ രാഷ്ട്രവും ശക്തമായി ഭൂമിയിൽ  നിലകൊള്ളുക തന്നെ വേണം. അതിനായി നമുക്ക് ഉണര്‍ന്നിരുന്ന്  രാഷ്ട്രത്തെ മുന്നോട്ട് നയിക്കാം.

വന്ദേ മാതരം

(2016 മെയ് ലക്കത്തിൽ മാതൃവാണി പ്രസിദ്ധീകരിച്ച ലേഖനം)

Tuesday, May 10, 2016

സാംസ്കാരിക പുനരുദ്ധാനത്തിലെ  ശാങ്കരപഥങ്ങൾ

വൈശാഖ ശുക്ലപക്ഷ പഞ്ചമി-ശ്രീ ശങ്കരാചാര്യ ജയന്തി 

സദാശിവ സമാരംഭാം 
ശങ്കരാചാര്യ മധ്യമാം 
അസ്മതാചാര്യ പര്യന്താം 
വന്ദേ ഗുരു പരമ്പരാം

സദാശിവനിൽ ആരംഭിച്ച് ശങ്കരാചാര്യനിലൂടെ കടന്നു വന്നു ഇന്നിതാ എൻറെ ഗുരുവിൽ എത്തി നിൽക്കുന്ന ഗുരുപരമ്പരയെ വന്ദിയ്ക്കുന്നു എന്നാണ് ഈ വന്ദന ശ്ലോകത്തിൻറെ താത്പര്യം. ശൈവ-വൈഷ്ണവാദി ഭേദം അനുസരിച്ച് ആദിഗുരുവിനു ദക്ഷിണാമൂർത്തിയുടെയോ, നാരായണൻറെയോ ഒക്കെ ഭാവം കൽപ്പിയ്ക്കപ്പെടുന്നു. പരമാത്മാവിനെ തന്നെയാണ് ദക്ഷിണാമൂർത്തിയായും, നാരായണനായുമൊക്കെ സങ്കൽപ്പിയ്ക്കപ്പിക്കുന്നത്. അങ്ങനെ പരമാത്മാവിൽ ആരംഭിച്ച് ശങ്കരാചാര്യരാദിയായ മഹാഗുരുക്കന്മാരിലൂടെ തുടർന്ന് തൻറെ സദ്ഗുരുവിലൂടെ പ്രവഹിക്കുന്ന ആർഷജ്ഞാനത്തിൻറെ അനുപമായ ചിത്രീകരണമാണ് ഈ വന്ദനശ്ലോകത്തിലൂടെ പ്രകടീകരിയ്ക്കപ്പെടുന്നത്. സദാശിവൻ പരമാത്മാവും സകല ശാസ്ത്രങ്ങളുടെയും ആദി കാരണവുമാണ്, സ്വഗുരുവാകട്ടെ ആ ആർഷജ്ഞാനത്തിൻറെ പ്രത്യക്ഷസ്വരൂപവുമാണ് അവർക്കൊപ്പം പരമ്പരയുടെ മധ്യമസ്ഥാനം നൽകി  ശ്രീ  ശങ്കരാചാര്യ സ്വാമികളെയും നാം ഭക്തിപൂർവ്വം സ്മരിയ്ക്കുന്നു. ഭാരതത്തിൻറെ ദാർശനികവും സാംസ്കാരികവുമായ  മേഖലകളിൽ ശ്രീ ശങ്കരനോളം വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വം വേറെയുണ്ടോ എന്ന് സംശയമാണ്.  ആചാര്യ സ്വാമികളും അവിടുത്തെ അനുപമമായ ജീവിത സപര്യയുയും ഓരോ ഭാരതീയൻറെയും നിത്യജീവിതത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്നും സ്വാധീനം ചെലുത്തുന്നു. 

കേരളത്തിലെ കാലടി എന്ന ഗ്രാമത്തിൽ ആര്യാംബാ-ശിവഗുരു ദമ്പതിമാരുടെ പുത്രനായ്‌ ശ്രീ ശങ്കരൻ പിറവിയെടുക്കുമ്പോൾ, ആഭ്യന്തരങ്ങളായ അനേക പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും കൊണ്ട് സംഘർഷഭരിതമായിരുന്നു ഭാരതത്തിൻറെ സംസ്കൃതി. 
ദാർശനികവും സാംസ്കാരികപരവുമായ ആർഷ സംസ്കൃതിയുടെ ഔന്നിത്യത്തെ മറന്നു ജന്തുബലിചെയ്യുന്നവരും, സ്വയം പീഡനാത്മകമായ തീവ്ര അഹിംസയുടെ വക്താക്കളും , ശൂന്യ വാദികളും , നിരീശ്വരവാദികളും, വേദനിന്ദകരുമൊക്കെയായി  കുതർക്കം ചെയ്തും പരസ്പരം മത്സരിച്ചും ഭാരതീയർ വലിയ അന്ധകാരത്തിൽ ആണ്ടു കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീ ശങ്കരൻറെ ആവിർഭാവം.

ശങ്കരാചാര്യ സ്വാമികളുടെ പ്രഥമ ഗണനീയമായ സംഭാവന പ്രസ്ഥാന ത്രയങ്ങളുടെ1 ഭാഷ്യരചനയാണെന്നത് അവിതർക്കമായ വസ്തുതയാണ്. ദാശോപനിഷത്തുകളുടെയും, ബ്രഹ്മസൂത്രത്തിൻറെയും, ശ്രീമദ്‌ ഭഗവദ് ഗീതയുടെയും ഭാഷ്യ രചന നിർവഹിക്കുക വഴി അദ്വൈത ദർശനത്തിൻറെ ആധികാരികത വർത്തമാന കാല ലോകത്തിനു മുന്നിൽ വെളിവാക്കുവാൻ സ്വാമികൾക്ക് സാധിച്ചു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇതര ദർശനങ്ങളെ  ഭാഷ്യരചനയിലൂടെ  തന്നെ ഖണ്ഡ്ി ച്ച ആചാര്യ സ്വാമികൾ പ്രമുഖ പണ്ഡിതരുമായി പ്രസ്തുതവിഷയത്തിൽ വാദപ്രതിവാദങ്ങൾ നടത്തി ദിഗ്വിജയം ചെയ്തു. കാൽനടയായി ഭാരതം മുഴുവൻ സഞ്ചരിച്ചു കൊണ്ട് അദ്വൈത ചിന്താ പദ്ധതിയുടെ വിജയ വൈജയന്തിയെ ശ്രീ ശങ്കരാചാര്യർ വീണ്ടുമുയർത്തി. 

എന്നാൽ അത്യധികം സൂക്ഷ്മ ബുദ്ധികൾക്ക് മാത്രം ഗ്രാഹ്യമായ ദാർശനിക ചർച്ചകൾ സാമാന്യജനത്തിൻറെ വികാസത്തിന് ഉപയുക്തമാകില്ല എന്ന ബോധ്യമുള്ളതിനാൽ അദ്വൈത ദർശനത്തെ തന്നെ ഭക്തിരസത്തിൽ പൊതിഞ്ഞ് ദക്ഷിണാമൂർത്തി സ്തോത്രം മുതലായ നിരവധി സ്തോത്രകൃതികൾ ആചാര്യൻ രചിച്ചു. വിവിധ ജനവിഭാഗങ്ങളെ കണക്കിലെടുത്ത്  സൗരം, ഗാണപത്യം, വൈഷ്ണവം, ശൈവം, ശാക്തേയം, സ്കാന്ദം എന്നിങ്ങനെ യഥാക്രമം സൂര്യൻ, ഗണപതി , വിഷ്ണു, ശിവൻ, സ്കന്ദൻ എന്നിങ്ങനെ ഇഷ്ടദേവതാരാധനയിൽ അധിഷ്ടിതമായി വിഭിന്ന ഭാവങ്ങളിൽ ഈശ്വരാരാധന ചെയ്യുന്നതിനായി ഷണ്‍മതസമ്പ്രദായം ആചാര്യൻ സ്ഥാപിച്ചു.

ഭാരതവർഷത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ സ്വാമികൾ കൃത്യമായ ആചാര പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഉത്തര ഭാരതത്തിലെ ബദരീനാഥ ക്ഷേത്രത്തിൽ മലയാളിപുരോഹിതരെയും   ദക്ഷിണഭാരതത്തിലെ രാമേശ്വരം ക്ഷേത്രത്തിൽ മഹാരാഷ്ട്രത്തിലെ ബ്രാഹ്മണരേയും ചുമതലപ്പെടുത്തിയതും മറ്റും രാഷ്ട്രത്തിൻറെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിക്കുകയായിരുന്നു ചെയ്തത്. ഭാരതത്തിൻറെ നാലു ദിക്കുകളിലുമായി; വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥത്തിൽ ജ്യോതിർമഠവും, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ ദ്വാരകാപീഠവും, കിഴക്ക് ഒറീസ്സയിലെ പുരിയിൽ ഗോവർദ്ധനമഠവും, തെക്ക്കർണാടകത്തിലെ ശൃംഗേരിയിൽ ശാരദാപീഠവും സ്ഥാപിച്ചു. ഈ നാല് മഠങ്ങളും ഭാരതത്തിൻറെ ആദ്ധ്യാത്മിക-സാംസ്കാരിക പാരമ്പര്യത്തെ കാത്തു സൂക്ഷിക്കണമെന്നും, അതിനായി ആചാര്യന്മാർ ജനങ്ങൾക്കിടയിൽ ധർമ്മപ്രചരണം ചെയ്യണമെന്നും സ്വാമികൾ വിഭാവനം ചെയ്തു. ആരണ്യ, പുരി, ഗിരി മുതലായ ദശനാമി സമ്പ്രദായം സംന്യാസികൾക്കിടയിൽ നടപ്പിലാക്കിയ ആചാര്യ സ്വാമികൾ മഠങ്ങളുടെയും സംന്യാസിസമൂഹങ്ങങ്ങളുടെയും പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുവാനായി  മഠാമ്നായം മുതലായവ രചിക്കുകയും ചെയ്തു.2 

 ഭാരതസംസ്കൃതിയുടെ സമൂലമായ പുനരുദ്ധാരണമാന് ശങ്കരാചാര്യ സ്വാമികൾ നടത്തിയത്. പുരാതന സംസ്കൃതിയെ പുനരുദ്ധരിച്ചു എന്നതിലുപരി ഭാവിയിൽ അത് അപ്രകാരം തുടരുവാൻ ഉതകുന്ന രീതിയിൽ അതിനെ ശക്തിപ്പെടുത്തുകയും ചെയ്തു എന്നത് ശ്രീ ശങ്കരാചാര്യ സ്വാമികളുടെ മഹത്വത്തെ വെളിവാക്കുന്നു.  ആദിഗുരുവായ സദാശിവനും, സ്വഗുരുവിനും ഒപ്പം മധ്യമ സ്ഥാനം കൽപ്പിച്ചു നൽകി ശ്രീ ശങ്കരാചാര്യ സ്വാമികളെ പ്രാതസ്മരണീയനാക്കിത്തീർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ആചാര്യ സ്വാമികളുടെ മഹത്വ പൂര്ണമായ ഈ ജീവിത സപര്യതന്നെയാണ്.

തൻറെ ജീവിതകാലഘട്ടത്തിൽ ഭാരതത്തിൻറെ സാംസ്കാരികവും, ദാർശനികവുമായ സത്തയെ വീണ്ടെടുത്ത ശ്രീ ശങ്കരാചാര്യ സ്വാമികളുടെ കൃതികളും, ശിഷ്യ പരമ്പരകളും, സമ്പ്രദായങ്ങളും ഈ വർത്തമാന കാലത്തും  ഭാരത സംസ്കൃതിയെ  ബാഹ്യവും ആന്തരികവുമായ വെല്ലുവിളികൾ നേരിടുവാൻ കരുത്തുറ്റതാക്കി തീർക്കുന്നു.

Tuesday, April 5, 2016

ചേർത്തു നിർത്തുന്ന ദേശസ്നേഹം


ദേശസ്നേഹവും ദേശീയബോധവുമൊക്കെ ആവശ്യമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ഒരു ഭൂപ്രദേശത്തോട്, ഒരു ഭരണസംവിധാനത്തോട്, ഒരു താമസസ്ഥലത്തോട്, എന്തിനാണ് അത്തരമൊരു വികാരത്തിൻറെ ആവശ്യം എന്ന് ചിലരെങ്കിലും സംശയിക്കുന്നു. ഉത്തരം ലളിതമാണ് രാഷ്ട്രം കേവലമൊരു ഭൂപ്രദേശമോ, ഭരണ സംവിധാനമോ, താമസസ്ഥലമോ അല്ല. തന്നിൽ ജീവിക്കുന്ന ഓരോരുവനെയും രാഷ്ട്രം പ്രതിനിധാനം ചെയ്യുന്നു. അവളിൽ പിറന്നു വീണ് ആ മടിത്തട്ടിൽ ജീവിച്ച്  ഒടുവിൽ അതേ മണ്ണിലലിഞ്ഞു ചേർന്ന തലമുറകളുടെ, അവർ നെഞ്ചോട്‌ ചേർത്ത സ്വപ്നങ്ങളുടെ, അനുഭവിച്ച ത്യാഗങ്ങളുടെ പ്രകടരൂപമാണ് രാഷ്ട്രം. തന്നിൽ ഉയിർകൊള്ളുകയും ഉടലാർന്നു വികസിക്കുകയും ചെയ്ത സാംസ്കാരികത്തനിമകളുടെയൊ
ക്കെ പ്രതിരൂപമാണ് രാഷ്ട്രം.

ജനങ്ങൾക്ക്‌ വേണ്ടിയുള്ള ഒരു സംവിധാനം, സ്ഥാപനം എന്നതിലോക്കെയുപരി ആ ജനങ്ങളുടെ മുഴുവൻ  സമഷ്ടിവ്യക്തിത്വമാണ് രാഷ്ട്രം. അതുകൊണ്ട് തന്നെയാണ് സ്വന്തം ജീവനേക്കാളും ആ രാഷ്ട്രവ്യക്തിത്വത്തിൻറെ അഭിമാനത്തിനു പ്രാധാന്യം കൊടുക്കാൻ പൗരന്മാർക്ക് സാധിയ്ക്കുന്നത്. സ്വരാഷ്ട്രത്തോടുള്ള സ്നേഹം മറ്റുള്ള രാജ്യങ്ങൾ നശിക്കണം എന്ന സങ്കുചിതത്വം അല്ല. മറിച്ച് തന്നോടൊപ്പം തൻറെ സഹജീവികളും ഉയരുകയും വളരുകയും വേണം എന്ന വിശാലതയാണ്, കരുതലാണ് രാഷ്ട്ര സ്നേഹത്തിൻറെ ആധാരം. ഉന്നതമായ ജീവിതസാഹചര്യങ്ങളെ കൈവെടിഞ്ഞ്  സ്വാതന്ത്ര്യ സമരാഗ്നിയിൽ സ്വയം ആഹുതി ചെയ്യാൻ നിരവധി മഹാന്മാരെ പ്രേരിപ്പിച്ചത് ഈ രാഷ്ട്ര സ്നേഹമാണ്. രാഷ്ട്രത്തിൻറെ സുരക്ഷിതത്വത്തിൽ നാം സ്വസ്ഥമായി ഉറങ്ങുമ്പോൾ സ്വന്തം ജീവനും ജീവിതവും മറന്നുകൊണ്ട്, കൊടുംകാടുകളിലും, മഞ്ഞുമലകളിലും, ആഴക്കടലുകളിലും ഇമചിമ്മാതെ കാവൽ നിൽക്കാൻ നമ്മുടെ സൈനീകരെ സജ്ജമാക്കുന്നതും ഇതേ രാഷ്ട്രസ്നേഹത്തിൻറെ ശക്തിയാണ്. പൗരൻമാരുടെ ഹൃദയത്തിലെ ആ ദേശീയ ബോധത്തിലാണ് രാഷ്ട്രം തൻറെ പരമാധികാരത്തെയും, സ്വാതന്ത്ര്യത്തെയും പ്രതിഷ്ടിച്ചിരിക്കുന്നത്.

രാഷ്ട്രത്തോടും അതിലെ ജനങ്ങളോടുമുള്ള കർത്തവ്യത്തെക്കുറിച്ചുള്ള അവബോധം ദേശീയ വീക്ഷണത്തിൽ അന്തർലീനമായിരിയ്ക്കുന്നു. ആ ദേശീയവീക്ഷണമാണ് ഒരു വ്യക്തിയെ പൗരൻ എന്ന തലത്തിലേയ്ക്ക് ഉയർത്തുന്നത്. രാഷ്ട്രത്തെ ഭരിയ്ക്കുന്നവരേപ്പോലെ തന്നെ രാഷ്ട്രത്തെ പുരോഗതിയിൽ ക്രിയാത്മകമായ പങ്ക് വഹിയ്ക്കേണ്ട ഉത്തരവാദിത്വം കർത്തവ്യബോധമുള്ള ഓരോ പൗരനുമുണ്ട്. പൗരന്മാരുടെ അഭാവത്തിൽ രാഷ്ട്രം കേവലം കുറേ ജനക്കൂട്ടങ്ങൾ മാത്രമായി അധപ്പതിയ്ക്കും. അതുകൊണ്ട് തന്നെ ദേശീയ വീക്ഷണത്തിൻറെ പകർന്നു കൊടുക്കലും അതുവഴിയുള്ള പൗരസൃഷ്ടിയും ഒരു രാഷ്ട്രത്തിൻറെ അസ്തിത്വത്തിനെ സംബന്ധിച്ചു തന്നെ അനിവാര്യമാണ്.

ദേശീയചിഹ്നങ്ങളെ ആദരിയ്ക്കുന്നത് മുതൽ പോതുനിരത്ത് വൃത്തിയായി സൂക്ഷിയ്ക്കുന്നത് വരെ സകലതും രാഷ്ട്രസേവനം തന്നെയെന്ന ബോധ്യത്തിലേയ്ക്ക് ദേശസ്നേഹം കൈപിടിച്ചു നടത്തുന്നു. ഐക്യത്തിൻറെയും സാഹോദര്യത്തിന്റെയും അദൃശ്യമായ ഒരു കണ്ണിയായി ദേശസ്നേഹം നമ്മെ ചേർത്തു നിർത്തുന്നു. ഒന്നിച്ചു നടക്കാനും, ഒന്നിച്ചു മുന്നേറാനും ദേശസ്നേഹം നമ്മെ പ്രേചോദിപ്പിക്കുന്നു. 

വന്ദേമാതരം.
മാതൃവാണി, 2016 ഏപ്രിൽ ലക്കം പ്രസിദ്ധീകരിച്ചത് 

Friday, March 11, 2016

ഭാരതം: മാനവകുലതതിന്റെ അഭയഭൂമി


യുദ്ധങ്ങളും, ആഭ്യന്തര കലഹങ്ങളും ബാക്കിവയ്ക്കുന്ന അനേകം ദുരന്തങ്ങളില്‍ ഒന്ന് മാത്രമാണ് കണ്ണീരിലും, രക്തത്തിലും കുതിർന്ന സ്വപ്നങ്ങളുമായി സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യർ. അതിജീവനത്തിനുതകുന്ന സാഹചര്യം തേടിയുള്ള ആ യാത്ര മനുഷ്യനെ കടലുകളും വന്മലകളും, താഴ്വരകളും താണ്ടാൻ പ്രേരിപ്പിക്കുന്നു. ഇത്തരം പലായനങ്ങൾക്കു ചിലപ്പോൾ മാസങ്ങളുടെയോ, വർഷങ്ങളുടെയോ ആയുഷ്‌ക്കാലത്തിൻറെ തന്നെയോ ദൈർഘ്യമുണ്ടാകാം. എന്നിരുന്നാലും ഈ പലായനങ്ങൾ എപ്പോഴും ശുഭപര്യവസാനിയായിരിക്കണമെന്നില്ല. പലപ്പോഴും വറചട്ടിയിൽ നിന്നും എരിതീയിലെയ്ക്ക് എന്നതുപോലെ മുൻപ് അനുഭവിച്ചതിലും വലിയ ദുരന്തങ്ങളിലെക്കായിരിക്കും അവർ നടന്നു നീങ്ങുന്നത്. .

സി.ഇ. 70കളിൽ ഇസ്രായേലിൽ  നടന്ന വിധ്വംസനങ്ങളിൽ യഹൂദരുടെ വിശുദ്ധക്ഷേത്രം തകർക്കപ്പെടുകയും യഹൂദജനതയുടെ ജീവിതം ദുസ്സഹമാകുകയും ചെയ്തു. അവിടെ നിന്നും പലായനം ചെയ്യുകയല്ലാതെ അവർക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. നിഷ്‌കരുണമായ തിരസ്‌കരണമോ, ക്രൂരമായ പീഡനങ്ങളോ ആണ് അഭയം തേടിയെത്തിയ പലരാജ്യങ്ങളിലും അവരെ കാത്തിരുന്നത്. എന്നാൽ  അവരെ ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുവാന്‍ ഇവിടെ ഒരു രാഷ്ട്രമുണ്ടായിരുന്നു. മലബാറിൻറെ തീരത്തെത്തിയ യഹൂദരെ ഭാരതം ഇരുകൈകളും ചേർത്ത് സ്വീകരിച്ചു. അവർക്ക് താമസിക്കുവാനും, ഉപജീവനം നടത്തുവാനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തു. വീടുകളും, ആരാധനാലയങ്ങളും പണിയുവാനായി കൊച്ചിയിൽ തൻറെ  കൊട്ടാരത്തോട് ചേർന്ന സ്ഥലം തന്നെ മഹാരാജാവ് യഹൂദജനതയ്ക്ക് നൽകി.

മതപീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്‌നാനായി തോമായുടെ(Thomas of Cana) നേതൃത്വത്തില്‍ സിറിയയിൽ നിന്നും പലായനം ചെയ്തത് നാലാം നൂറ്റാണ്ടിലാണ്. കപ്പൽ കയറി കൊടുങ്ങലൂർ തുറമുഖത്ത് വന്നിറങ്ങിയ ക്രൈസ്തവർക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. സൗജന്യമായി ഭൂമിനൽകി കൊടുങ്ങല്ലൂര്‍ പട്ടണത്തിൽ തന്നെ താമസിപ്പിച്ച ചേരമാൻ പെരുമാൾ അവർക്ക് വാണിജ്യത്തിനും, ആരാധനയ്ക്കുമോക്കെയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഈ ക്രൈസ്തവർ പിന്നീട് കൊടുങ്ങല്ലൂരിൽ നിന്നും കേരളത്തിൻറെ മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയും, വാണിജ്യവും കൃഷിയുമൊക്കെ ഉപജീവനമാക്കി ഈ നാടിൻറെ ഭാഗമായിത്തീരുകയും ചെയ്തു.

ഏഴാം നൂറ്റാണ്ടില്‍, ഇറാനിലെ അധിനിവേശങ്ങളെത്തുടർന്ന് തദ്ദേശീയരായ ജരദുഷ്ട്ര ജനത (Zoroastrians) അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. ജന്മനാട്ടിൽ നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ട അവർ അഭയാർത്ഥികളായി മാറി. ഭാരതത്തിലെത്തിയ പാർസികളെ നാം സ്വീകരിച്ചു. ഇതേ പറ്റി മനോഹരമായ ഒരു ചരിത്രകഥയുണ്ട്. ജരതുഷ്ട്രർ ഭാരതത്തിൻറെ അതിർത്തിയിൽ എത്തി,  അഭയം നൽകണം എന്ന് ആ പ്രവശ്യയുടെ മഹാരാജാവായ ജയ്ദി റാണ(Jadi Rana) മഹാരാജാവിന് സന്ദേശം അയച്ചു. എന്നാൽ കൃത്യമായ ഉത്തരത്തിന് പകരം ഒരുതളിക നിറയെ പാല്‍ ആണ് മഹാരാജാവ് ദൂദൻറെ കൈവശം തിരിച്ചു കൊടുത്തു വിട്ടത്. അതിലെ സന്ദേശം മനസ്സിലാക്കിയ ജരദുഷ്ട്രത്തലവൻ ആ പാലിൽ കുറച്ച് പഞ്ചസാര ചേർത്ത് തിരിച്ചു കൊടുത്തുവത്രേ. പഞ്ചസാര പാലിൽ അലിഞ്ഞു ചേരുകയും കൂടുതൽ മധുരം നൽകുകയും ചെയ്യുന്നത് പോലെ ഈ നാടിൻറെ സാംസ്‌കാരത്തിൽ അലിഞ്ഞു ചേരുമെന്നും അതിനെ കൂടുതൽ മഹത്വപൂർണമാക്കുമെന്നുമുള്ള വാഗ്ദാനമായിരുന്നു അത്. അങ്ങനെ ജരതുഷ്ട്രജനത ഭാരതത്തില്‍ സ്വീകരിക്കപ്പെട്ടു. ചൈനയടക്കമുള്ള പലരാജ്യങ്ങളിലും ജരതുഷ്ട്രർ കൂട്ടക്കൊലചെയ്യപ്പെട്ടപ്പോഴും, ഭാരതത്തില്‍ അവർക്ക് സംരക്ഷണയും സുരക്ഷിതത്വവും ലഭിച്ചു. അക്ഷരാർത്ഥത്തിൽ പാലിനെ മധുരതരമാക്കുന്ന പഞ്ചസാരപോലെ ഈ നാടിൻറെ സാംസ്‌കാരിക, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ട് ജരതുഷ്ട്രർ -പാർസികൾ ഇവിടെ ജീവിച്ചു. 

ഇതുപോലെ അഭയം തേടിയെത്തിയ ജനവിഭാഗങ്ങളെയൊക്കെ സ്വീകരിക്കുവാനും തദ്ദേശീയ ജനവിഭാഗങ്ങളോടൊപ്പം തന്നെ അവരെ പരിഗണിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനും ഭാരതത്തിനു സാധിച്ചത്, സർവലോകത്തിനും ശുഭമാശംസിച്ച മഹത്തായ ഒരു സംസ്‌കൃതിയിൽ ഈ രാഷ്ട്രത്തിന്റെ സ്വത്വം ഉറച്ചു നിന്നതുകൊണ്ട് മാത്രമാണ്. ബ്രഹ്മാവ് മുതൽ പുൽക്കൊടി വരെ സർവതിനെയും ഒരമ്മയുടെ മക്കളായി കാണാൻ പഠിപ്പിച്ച സംസ്‌കൃതി സജീവമായിരിക്കുന്ന ഒരു രാഷ്ട്രം സർവർക്കും അഭയഭൂമിയായി തീർന്നുവെന്നതിൽ എന്തത്ഭുതം ?

വന്ദേ മാതരം

2016 മാർച്ചിലെ മാതൃവാണിയിൽ പ്രസിദ്ധീകരിച്ചത്

Friday, February 12, 2016

ശാസ്ത്രം - ഭാരതത്തിൻറെ വഴി




ആര്യഭട്ടനും, നാഗാർജ്ജുനനും,  ബ്രഹ്മഗുപ്തനുമൊക്കെ ഉൾക്കൊള്ളുന്ന അഭിമാനാർഹമായ ഒരു ശാസ്ത്രപാരമ്പര്യം ഭാരതത്തിനുണ്ട്. ഗണകചക്രചൂഢാമണിയും, ആര്യഭടീയവും, ഗോളസാരവും, ലീലാവതിയും,  രസരത്നാകരവുമടക്കമുള്ള ഗ്രന്ഥരാശികൾ ആ ശാസ്ത്രപാരമ്പര്യത്തിൻറെ ഗരിമ വിളിച്ചോതി നിലകൊള്ളുന്നു. ശാസ്ത്രീയമായ യുക്തിചിന്തയേയും, പരീക്ഷണ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ഈ സംസ്കൃതിയിൽ സഹജമായിരുന്നു അതുകൊണ്ട് തന്നെയാണ് ശാസ്ത്രമേഖലയിൽ 
ഇത്തരം വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ അധിനിവേശ പൂർവ-ഭാരതത്തിനു സാധിച്ചതും.

മധ്യകാല ചരിത്രം പരിശോധിച്ചാൽ ലോകത്തിലെ മിക്കവാറും പ്രദേശങ്ങളിൽ യുക്തിവിചാരവും  ഗവേഷണ ബുദ്ധിയുമൊക്കെ മതവിരുദ്ധമായാണ് പരിഗണിയ്ക്കപ്പെട്ടിരുന്നത്. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളത്രയും ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കെണ്ടിയിരുന്ന 'വിശുദ്ധ സത്യ'ങ്ങളായി അവിടങ്ങളിലൊക്കെ ഗണിയ്ക്കപ്പെട്ടിരുന്നു. അവയെ ചോദ്യം ചെയ്യുകയോ, യുക്തിവിചാരത്തിനു വിധേയമാക്കുകയോ ചെയ്യുന്നവർ ക്രൂരമായ മതവിചാരണകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. 

എന്നാൽ ഭാരതത്തിലെ ആർഷസംസ്കൃതിയാവട്ടെ അതിൻറെ മഹിതമായ തത്വചിന്തയെപ്പോലും വിമർശനാത്മകമായി പഠിയ്ക്കുവാൻ, സംവാദങ്ങളിലൂടെ മനസ്സിലാക്കുവാൻ, സ്വാംശീകരിച്ച് അവരവരുടെ യുക്തിക്കനുസരിച്ച് അവതരിപ്പിക്കുവാൻ പ്രോത്സാഹിപ്പിച്ചു. ആശയങ്ങൾ അവ എത്രയധികം ഉന്നതമാണ് എങ്കിലും യുക്തിവിചാരത്തിനും, സംവാദത്തിനും അതീതമാണ് എന്ന് നമ്മുടെ പൂർവസൂരികൾ കരുതിയില്ല. ഈ നാട് തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് കൈമാറിയ മനോഹരമായ ഒരു സുഭാഷിതമുണ്ട്.

"യുക്തി യുക്തം ഉപാദേയം വചനം ബാലകാദപി
അന്യത് തൃണമിവ ത്യാജ്യം അപ്യുക്തം പത്മജന്മനാ"

യുക്തിയുക്തമായ വാക്കുകൾ ഒരു കൊച്ചു കുഞ്ഞുപറഞ്ഞാൽ  പോലും സ്വീകരിക്കണം, എന്നാൽ യുക്തിഹീനമായവ സാക്ഷാൽ ബ്രഹ്മാവ്‌ പറഞ്ഞതെങ്കിലും സ്വീകരിക്കരുത്. ഭാരതത്തിൻറെ ശാസ്ത്രീയ വീക്ഷണം മനസ്സിലാക്കാൻ ഈ സുഭാഷിതം തന്നെ ധാരാളമാണ്. ധീരമായ ഈ നിലപാട് നമ്മുടെ സാംസ്കാരിക മനസ്സിനെ ശക്തമായി സ്വാധീനിച്ചതു കൊണ്ടാണ് പൌരാണിക കഥകളിലെ ചമത്കാരങ്ങളെ ആസ്വദിയ്ക്കുന്നതോടൊപ്പം ശാസ്ത്രീയ ചിന്തയെ അംഗീകരിക്കുവാനും നമുക്ക് സാധിച്ചത്. സർപ്പം സൂര്യനെ വിഴുങ്ങുന്നതല്ല മറിച്ച് ചന്ദ്രബിംബത്താൽ നമ്മുടെ ദൃഷ്ടി മറയ്ക്കപ്പെടുന്നതാണ് സൂര്യഗ്രഹണത്തിനു നിദാനം എന്ന ആര്യഭട്ടൻറെ സിദ്ധാന്തം മതവിരോധമായോ, ദൈവനിന്ദയായോ ഭാരതീയ മനസ്സിന് തോന്നാഞ്ഞതും അതുകൊണ്ട് തന്നെയാണ്.

മധ്യകാലയൂറോപ്പിൽ മതംശക്തിയാർജ്ജിച്ചപ്പോൾ യുക്തിചിന്തയും,ശാസ്ത്രവും എറ്റവും വലിയ വെല്ലുവിളി നേരിടുകയും, യുറോപ്പ്  ഇരുണ്ടയുഗത്തിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തത് ചരിത്ര വസ്തുതയാണ്. എന്നാൽ ഭാരതത്തിലാകട്ടെ ആദ്ധ്യാത്മികതയും, ശാസ്ത്രവും എന്നും പരസ്പര പൂരകങ്ങളായാണ് വർത്തിച്ചത്. വേദാംഗം എന്നാ നിലയിലാണ് ജ്യോതിശാസ്ത്രം ഭാരതത്തിൽ വളർന്നത്. യാഗശാലകളുടെ നിർമ്മിതികളുമായി ബന്ധപ്പെട്ടു ഗണിതശാസ്ത്രവും, വിശേഷിച്ച് ജാമിതിയും, ആയുർവേദത്തൊടോപ്പം ശരീരശാസ്ത്രവും, രസതന്ത്രവും, വാസ്തുവിദ്യയോടൊപ്പം ധാതുക്രിയയും, പദാര്‍ത്ഥതവിജ്ഞാനവുമൊക്കെ ഇവിടെ പരിപോഷിപ്പിക്കപ്പെട്ടു. ആത്മീയനിരാസം നടത്തുന്ന യുക്തി ചിന്തയ്ക്കും, യുക്തിചിന്തയെ നിരാകരിക്കുന്ന മതവാദവും ഭാരതത്തിൻറെ രീതിയായിരുന്നില്ല. 

ശാസ്ത്രം സമ്മാനിച്ച അറിവുകളിൽ പലതും ഒരുപക്ഷെ മനുഷ്യ സമൂഹത്തെ തന്നെ ഭസ്മീകരിക്കുമോ എന്ന് ഭയപ്പെടുന്ന ആധുനിക മനുഷ്യൻ തിരിഞ്ഞുനോക്കേണ്ടത് ഭാരതത്തിൻറെ പാരമ്പര്യത്തിലേയ്ക്കാണ്. ആദ്ധ്യാത്മികത മുന്നോട്ടു വയ്ക്കുന്ന ജീവിത വീക്ഷണവും, ശാസ്ത്രത്തിൻറെ അറിവുകളും സമന്വയിപ്പിച്ച ഈ നാടിൻറെ നിപുണതയെ തന്നെയാണ് നാം തിരിച്ചറിയേണ്ടതും തിരികെപ്പിടിക്കെണ്ടതും.
വന്ദേ മാതരം.

2016 ഫെബ്രുവരിയിൽ, മാതൃവാണി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം