Friday, April 17, 2015

ക്ഷേത്രം ജനിക്കുന്നു

(2011 മെയ് 5, ബ്രഹ്മസ്ഥാന ക്ഷേത്രപ്രതിഷ്ഠ, കണ്ണൂർ)

 മനുഷ്യനെ ക്ഷയത്തില്‍ നിന്നും ഉദ്ധരിക്കുന്നതത്രേ ക്ഷേത്രങ്ങള്‍ അങ്ങിനെയുള്ള ക്ഷേത്രങ്ങള്‍ക്ക് ജീവന്‍ പകരലാണ് ക്ഷേത്രപ്രതിഷ്ഠ ഇന്നിതാ ഞാനും ഒരു പ്രതിഷ്ഠക്ക് സാക്ഷിയാകുന്നു . ഭാഗ്യവശാല്‍ മുന്‍പുംക്ഷേത്ര പ്രതിഷ്ഠകള്‍ കാണാന്‍ സാധിച്ചിട്ടുണ്ട് എന്നാല്‍ ഇത് അവയില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു .ഇവിടെ പ്രതിഷ്ഠ ഒരു മൂര്‍ത്തിക്കല്ല നാല് വ്യത്യസ്ത ദേവതകള്‍ക്ക് ഒരേ സമയം ഒരേ ശ്രീ കോവിലില്‍, ശിവനും ശക്തിയും ഗണേശനും മുരുകനും എല്ലാം ഒരു വിഗ്രഹത്തില്‍ (മുരുകരൂപം വിഗ്രഹത്തില്‍ കൊത്തിയിട്ടില്ല , പകരം നാഗ രൂപിയായ രാഹു വിന്റെ രൂപമാണ് ഉള്ളത് ഇത് സുബ്രഹ്മണ്യനെയും പ്രതിനിഥാനം ചെയ്യുന്നു  )ശിവ കുടുംബം !. നാല് എന്ന സംഖ്യ ഭാരതീയ സംസ്കാരത്തില്‍ വളരെ പ്രാധാന്യം ഉള്ളതാണ് നാന്മുഖനായ ബ്രമാവും ചതുര്‍വേദങ്ങളും,ചതുര്‍ ധാമങ്ങളും,ചാതുര്‍ വര്‍ണ്യവും, ചതുരാശ്രമങ്ങളും ഒക്കെ നാല് എന്ന സംഖ്യയുടെ മഹത്വംകാണിക്കുന്നു. ഇവിടെ ഉപാസകനായ തന്ത്രിയല്ല പ്രതിഷ്ടനിര്‍വഹിക്കുന്നത് ജനകോടികളുടെ ഉപാസനാ മൂര്‍ത്തിയായ ഒരു മഹാത്മാവാണ്. അദ്വൈതത്തിന്റെ അപാരതകള്‍ അനുഭവിച്ചറിഞ്ഞ, മഹാവാക്യങ്ങള്‍ അനുഭൂതിയായ ഒരു മഹാഗുരു: ശ്രീ മാതാ അമൃതാനന്ദമയി ദേവി . മറ്റേതു പ്രവര്‍ത്തികളും പോലെ സംസാരികളായ സാധാരണക്കാരെ ഈ ഭാവസാഗരം കടത്തുവാന്‍തന്നെയത്രേ  ജഗദ്ഗുരുവിന്റെ ഈ വരദാനവും.

             കോടിലിംഗപുരമെന്നു പുകള്‍പെറ്റ കൊടുങ്ങല്ലൂരിലാണ് അമ്മ ആദ്യമായി ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയത് . ഇന്നിതാ കണ്ണൻറെ ഊരായ കണ്ണൂരില്‍, കതിവന്നൂര്‍ വീരനും ,മാക്കപ്പോതിയും, ശ്രീമുത്തപ്പനും, മുച്ചിലോട്ടു ഭഗവതിയും ഉലഞ്ഞാടുന്ന ,തെയ്യത്തോറ്റങ്ങള്‍ ഉണര്‍ത്തു പാട്ട് പാടുന്ന, ദിവ്യഭൂവില്‍ അമ്മ പ്രതിഷ്ഠ നടത്താന്‍ പോകുന്നു .അതിനു സാക്ഷിയാകാന്‍ ഇവനും ഭാഗ്യമോ !

പ്രതിഷ്ഠാ മുഹൂര്‍ത്തത്തിനു വളരെ മുന്‍പുതന്നെ ഞങ്ങള്‍ ക്ഷേത്രത്തിൻറെ വടക്കേനടയിലായി നിലയുറപ്പിച്ചു.  ക്ഷേത്രപരിസ്സരം ഭക്തജനങ്ങളാല്‍ നിറഞ്ഞു, വിദേശികളും സ്വദേശികളും എല്ലാമുണ്ട് ആ കൂട്ടത്തില്‍. ഞെങ്ങി ഞെരുങ്ങി നില്‍ക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ പ്രഭാഷണം കേള്‍ക്കാമായിരുന്നു കുഷ്ഠരോഗിയെ മാറോടണച്ചു പുല്‍കിയ അമ്മയുടെ സ്നേഹ വാത്സല്യത്തെക്കുറിച്ചും,അവിടുത്തെ സന്ദേശങ്ങളെക്കുറിച്ചും  വളരെ ഹൃദയസ്പര്‍ശിയായി പ്രഭാഷകന്‍ പരാമര്‍ശ്ശിക്കുന്നുണ്ടായിരുന്നു .പ്രഭാഷണ ശേഷം പ്രതിഷ്ടക്ക് പ്രാരംഭമെന്നോണം പഞ്ചവാദ്യം മുഴങ്ങി .അമ്മയുടെ വരവിനെ പ്രതീക്ഷിച്ചു കൊണ്ട് ക്ഷേത്ര പരിസ്സരം മുഴുവന്‍ നിശബ്ദമായി മന്ദ്രജപങ്ങളില്‍ മുഴുകി, ഹൃദയ നിവാസ്സിനിയായ അമ്മയെ നേത്രങ്ങള്‍ തേടികൊണ്ടിരുന്നു , മേളം ഉച്ചസ്ഥായിയിലെത്തി അതാ അമ്മ വരികയായി .
'പൂര്‍ണബ്രഹ്മസ്വരൂപിണി' എന്നു ഓട്ടൂര്‍ പാടിപ്പുകള്‍ത്തിയ സമസ്ത ദേവതകളെയും തന്നില്‍ താനറിഞ്ഞ അമ്മ .ഇന്നിതാ ലോകകല്യാണാര്‍ത്ഥം ആഗതയായിരിക്കുന്നു തെൻറെ കേശഭാരം മുകളില്‍ കെട്ടിവച്ച് മഞ്ഞച്ചേലകൊണ്ട് മേല്‍വസ്ത്രം ധരിച്ചു കഴുത്തില്‍ സമൃദ്ധമായ പുഷപ്പഹാരമണിഞ്ഞു പ്രതിഷ്ടക്ക് തയാറായി അമ്മ എത്തിയപ്പോള്‍ മനസ്സില്‍ ഭക്തിയുടേയും ഭയത്തിൻറെയും ആനന്ദത്തിൻറെയുമൊക്കെ സമ്മിശ്ര വികാരങ്ങള്‍ ഒളിമിന്നി , "ശിവം ഭൂത്വാ ശിവം യജേത്" (ശിവനായ് തീര്‍ന്നു ശിവനെ പൂജിക്കുക ) എന്നുള്ളത് അന്വര്‍ത്ഥമാകുകയായിരുന്നു .അമ്മയുടെ മുഖം പ്രസന്ന ഗംഭീരമായിരുന്നു ശ്യാമ വര്‍ണമാര്‍ന്ന അവിടുത്തെ തിരു:മുഖം ഇപ്പോള്‍ കൂടുതല്‍ കമനീയമായ് തോന്നുന്നു .സന്യാസി ശ്രേഷ്ഠരാല്‍ ഭിരാവൃതയായി ഗംഭീര ഭാവത്തില്‍ നില്‍ക്കുന്ന അമ്മയെ കാണുമ്പോള്‍
ഉമാനാഥനായ പശുപതിയെ തന്നെയാണ് ഓര്‍മവരിക.
സൂര്യന്‍ തൻറെ തീവ്രതാപത്തെ തെല്ലോന്നോതുക്കി അമ്മക്ക് മംഗളമോതി, പതിവുപോലെ ശുഭ സൂചകമായി കൃഷ്ണപ്പരുന്തുകള്‍ നീലാകാശത്ത്‌ വട്ടമിട്ടു പറന്നു ,അമ്മ പ്രത്യേകമായി തയ്യാറാക്കിയ പടികള്‍ കയറി ക്ഷേത്രത്തിനു  മുകളില്‍ സജ്ജമാക്കിയ തട്ടിനു മുകളിലെത്തി. എല്ലാ ദിക്കുകളിലേക്കും പൂക്കള്‍ വര്‍ഷിച്ചു അനന്തരം അവിടുന്ന് അര്‍ത്ഥപത്മാസനത്തില്‍ ഉപവിഷ്ടയായി പൂജതുടങ്ങി. ധ്യാന നിമാഗ്നയായ അമ്മ ഓരോ കുംഭങ്ങളായി എടുത്തു പ്രതിഷ്ടിച്ചു അവയില്‍ ധാന്യങ്ങളും മറ്റും നിറച്ചു അതിനുശേഷം ഓരോ കലശങ്ങളായി അഭിഷേകം ചെയ്തു. താഴികക്കുടത്തിനു പൂജയും കര്‍പ്പൂര ആരതിയും ചെയ്തതിനു ശേഷം ശ്രീകോവിലില്‍ പ്രവേശിച്ച  അമ്മ നാല് വശവുമുള്ള വാതിലുകളിലൂടെ ഭക്തര്‍ക്ക്‌ നേരെ പുഷ്പവര്‍ഷം ചൊരിഞ്ഞു. പീഠപൂജക്ക്‌ ശേഷം നാല് നടകളും അടച്ചു ഭക്തര്‍ 'ഓം ശിവശക്ത്യൈക്യരൂപിണ്യ  നമ:'  എന്ന മന്ത്രം ജപിച്ചു കൊണ്ടേയിരുന്നു . സമയം ഏറെ നീങ്ങി "സമാനോ മന്ത്ര: സമിതി സമാനോ" എന്ന സുക്ത ഋക്കുകള്‍ പോലെ എല്ലാ ചുണ്ടുകളിലും ഒരേ മന്ത്രം എല്ലാ കണ്ണുകളും ഒരേ ലക്ഷ്യത്തില്‍ എന്തിന്, എല്ലാ ഹൃദയവും സ്പന്ദിക്കുന്നത് പോലും ഒരേ താളത്തില്‍ എന്നു തോന്നി പോകുന്നു 

മാതൃ ഗര്‍ഭത്തില്‍ ഉരുവം കൊള്ളുന്ന  കുട്ടിയെ പോലെ ഇവിടെ ഒരു ക്ഷേത്രം പിറന്നു വീഴുകയാണ്. ആത്മാംശം പകര്‍ന്നു നല്‍കുന്ന പിതാവും,ഉദരത്തില്‍ പേറുന്ന മാതാവും,ബ്രഹ്മത്വത്തിലെക്കുയർത്തുന്ന ഗുരുവും  ഇവിടെ ഒരാള്‍ തന്നെ. അതെ ശിലയെ പോലും ശിവനാക്കി മാറ്റുന്നവള്‍. മാനവനില്‍ മാധവത്വത്തെ ദര്‍ശിക്കുന്നവള്‍. മണി നാദവും മന്ത്രധ്വനികളും പഞ്ചവാദ്യവും ചേര്‍ന്ന് ഗംഭീരമായ പ്രണവ ശബ്ദമായി മാറി.  പ്രതിഷ്ഠ കഴിഞ്ഞു നാല് നടകളും ഒരുമിച്ചു തുറന്നു വിഗ്രഹത്തിൽ നീരാജ്ഞനം ഉഴിഞ്ഞ, അമ്മ കലശാഭിഷേകം നടത്തി.കര്‍പ്പൂരാരതി ചെയ്ത ശേഷം എല്ലാ നടയുടെയും മുന്‍പിലെത്തി തീര്‍ത്ഥം തളിച്ചു .
Amma doing abhisheka to the dietyAmma doing the Abhisheka to the Kalasha
ഇവിടെ ഒരു പ്രതിഷ്ടാ കര്‍മം പൂര്‍ത്തിയായിരിക്കുന്നു മാനവ രാശിക്ക് വേണ്ടി നിലനില്‍ക്കുന്ന ഒരു പുണ്യ സങ്കേതം. ജനങ്ങളെ ഭൗതികമായും,സാംസ്കാരികമായും, ആത്മീയമായും ഉയര്‍ത്താന്‍ സര്‍വ ഭേദബുദ്ധിയും വെടിഞ്ഞൊത്തു കൂടാനൊരു സങ്കേതം. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ബ്രഹ്മത്തെ അറിയാന്‍ സാധിക്കാത്ത നമുക്ക് അതിനെ അറിയാന്‍ ഒരു സ്ഥാനം,  അതെ ഇതൊരു ക്ഷേത്രത്തിന്റെ പിറവി.. വിദഗ്ധനായ ഒരു ശില്പ്പിയെ പോലെ അമ്മ നാം ഓരോരുത്തരിലും ബ്രഹ്മസ്ഥാന  ക്ഷേത്രങ്ങള്‍ നിര്‍മിച്ചു  കൊണ്ടിരിക്കുന്നു,  ക്ഷയത്തില്‍ നിന്നും ക്ഷതത്തില്‍ നിന്നും പരനെ  കരകയറ്റുന്ന ബ്രഹ്മതത്വത്തിൻറെ വാസസ്ഥാനമായ ബ്രഹ്മസ്ഥാന ക്ഷേത്രങ്ങള്‍.

വിഷു: ഭാരതത്തിന്റെ തനത് പുതുവര്‍ഷം




ശ്വര്യപൂര്‍ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട് നാമെല്ലാം വിഷു കൊണ്ടാടുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. കണികണ്ടുണര്‍ന്നും, കൈനീട്ടം നല്‍കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാട് ഈ ആഘോഷത്തെ വരവേല്‍ക്കുന്നു. സൂര്യഭഗവാന്‍ തന്റെ ഉച്ചരാശിയായ മേഷരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി ആചരിച്ചു വരുന്നത്.വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു. പാരമ്പരാഗത കാലഗണന പ്രകാരം മേടം ഒന്നാം തീയതിയാണ് മേടവിഷു. സംഘകാല കൃതികളില്‍ പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഭാരതത്തിലെമ്പാടും ഈ ദിവസം വളരെ അധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. . 

കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്‍ക്കുന്നു. കൈനീട്ടവും, വിഷുക്കോടിയും, വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു. മഹാവിഷുവസംക്രാന്തിയായാണ് ഒഡീഷയിലെ ജനങ്ങള്‍ക്ക് ഈ ദിവസം. മഹാവിഷുവസംക്രാന്തിയോടനുബന്ധിച്ച് 21 വരെ ദിവസം നീണ്ടുനില്‍ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡിഷയില്‍ പലയിടത്തും ആചരിക്കപ്പെടുന്നു.  വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് പഞ്ചാബില്‍ വിഷു, ബൈശാഖി (വൈശാഖി) എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.

ഉത്തരപൂര്‍വഭാരതത്തില്‍ ബോഡോ ജനവിഭാഗങ്ങള്‍  നൃത്തവും ദേവതാരാധനയുമോക്കെയായി  'ബ്വിസാഗു' എന്ന പേരിലാണ്   വിഷു ആഘോഷിക്കുന്നത്. ആസ്സാമില്‍: ബിഹു എന്ന പേരിലാണ് വിഷു ആഘോഷിക്കപ്പെടുന്നത് അസമിന്റെ ദേശീയോത്സവവുംകൂടിയായ ബിഹു ആഘോഷങ്ങള്‍ ഒരു മാസക്കാലത്തോളം നീണ്ടുനില്‍ക്കും. ബംഗാളത്തിലെ  വര്‍ണശബളമായ 'വിഷു'  ആഘോഷങ്ങളെ ബംഗാളികള്‍  'പഹേലാ ബൈശാഖ്' എന്ന് വിളിക്കുന്നു. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും, വിവിധതരാം പലഹാരങ്ങള്‍ പങ്കുവച്ചും  'പഹേലാ ബൈശാഖ്' ആഘോഷിക്കുന്നു.

വിഷുവിനു തുല്യമായി   മറാത്തികളും കൊങ്കണികളും ഗുഡി പഡ് വ കൊണ്ടാടുന്നു. ഈ ആഘോഷത്തോടനുബന്ധിച്ച് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നു.  തമിഴ്‌നാട്ടില്‍ 'പുത്താണ്ട്' എന്നാ പേരിലാണ് വിഷുസംക്രമം ആഘോഷിക്കപ്പെടുന്നത്. ചക്കയും, മാങ്ങയും, വാഴപ്പഴവും, ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങ് തമിഴ് നാട്ടിലുമുണ്ട്. നേപ്പാള്‍, തായ്‌ലന്റ്, മ്യാന്മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ വിഷു സംക്രമത്തോടനുബന്ധിച്ച് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഇന്നും നടന്നു വരുന്നു.

ഭാരതത്തിന്റെ തെക്കേയറ്റത്ത് മലയാളി തന്റെ പുതുവര്‍ഷാരംഭമായ വിഷുദിനത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടുണരുമ്പോള്‍ വടക്കേയറ്റത്ത്, വര്‍ണംകൊണ്ടും, ഭാഷകൊണ്ടും, ജീവിത രീതികള്‍ കൊണ്ടും വ്യത്യസ്ഥനായ കശ്മീരിയും തന്റെ പുതു വര്‍ഷമായ 'നവരേഹ്' ദിനം ആരംഭിക്കുന്നത് സമാനമായ കണികാണലിലൂടെയാണ്.

ജ്യോതിശാസ്ത്രവസ്തുതകളെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും അവയെ കൃഷിയടക്കമുള്ള നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില നിപുനതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ പ്രപിതാമഹന്മാരെക്കുറിച്ച് വിഷു നമ്മോടു നിശബ്ദമായ് സംവദിക്കുന്നു. ഒരു രാഷ്ട്രം ഭാഷാപരമായും, ഭൂമിശാസ്ത്രപരമായും ഭിന്നിച്ചു നിന്നാലും അതിന്റെ ആത്മാവാകുന്ന സംസ്‌കൃതി അത്തരം ഭിന്നതകളെ ഒക്കെ മനോഹരമായി സംയോചിപ്പിക്കുന്നത് എങ്ങനെയെന്ന് വിഷു നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.  
ഭാരതം മുഴുവന്‍ അതിന്റെ തനതായ പുതുവര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ സമൃദ്ധിയും, സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം..
വന്ദേ മാതരം,


(മാതൃവാണി മാസികയുടെ 2015 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)